ടെഹ്‌റാൻ : ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ തിങ്കളാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ മഹാൻ എയറിന്റെ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഇന്ത്യയിൽ നിന്ന് മരുന്നുകളടക്കമുള്ള മാനുഷിക സഹായങ്ങൾ ഇറാനിലേക്ക് എത്തിക്കാനുള്ള നിർണ്ണായക ദൗത്യത്തിന്റെ ഭാഗമാകേണ്ടിയിരുന്ന വിമാനമാണിത്. ഈ ആഴ്ച ന്യൂഡൽഹിയിലേക്ക് പറക്കാനിരുന്ന വിമാനത്തിന് തകരാർ സംഭവിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള സഹായവിതരണം തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ആക്രമണം സംബന്ധിച്ച ഇറാൻ്റെ ആരോപണങ്ങളിൽ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ ഒന്നിന് ന്യൂഡൽഹിയിൽ എത്തിച്ചേരേണ്ട വിമാനത്തിനാണ് വ്യോമാക്രമണത്തിൽ കേടുപാടുകൾ പറ്റിയത്. ഇറാനിയൻ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് ആശ്വാസ സാമഗ്രികളും ശേഖരിക്കാനാണ് ഈ യാത്ര നിശ്ചയിച്ചിരുന്നത്. പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും വ്യാപകമായി സർവീസ് നടത്തുന്ന മഹാൻ എയർ, ഇന്ത്യയുമായുള്ള സഹായ വിനിമയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ വിമാനത്തിന് തകരാർ സംഭവിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള അടുത്ത ഘട്ട സഹായങ്ങൾ ഇറാനിലെത്തുന്നത് വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
നേരത്തെ മാർച്ച് 18-ന് ഇന്ത്യയിൽ നിന്നുള്ള ആദ്യഘട്ട വൈദ്യസഹായം ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വഴി ഇറാനിലെത്തിച്ചിരുന്നു. ദുരിതസമയത്ത് സഹായഹസ്തം നീട്ടിയ ഇന്ത്യൻ ജനതയ്ക്കും സർക്കാരിനും ന്യൂഡൽഹിയിലെ ഇറാൻ എംബസി പ്രത്യേകം നന്ദി അറിയിച്ചിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങൾ സഹായ ദൗത്യങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണം മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുന്നതിനൊപ്പം മാനുഷിക പരിഗണനയോടെയുള്ള പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്.
US attack on Iranian airport; plane carrying aid from India damaged
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



