വാഷിംഗ്‌ടൺ: അമേരിക്കയിലേക്കുള്ള ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി യുഎസ് വാണിജ്യ വകുപ്പിന്റെ പുതിയ നീക്കം. ഇന്ത്യയിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും 126 ശതമാനം ഇറക്കുമതി തീരുവ (താരിഫ്) ചുമത്താൻ അമേരിക്കൻ അധികൃതർ തീരുമാനിച്ചു. അദാനി ഗ്രൂപ്പിന് കീഴിലുള്ള സോളാർ കമ്പനികൾ യുഎസ് വാണിജ്യ വകുപ്പിന്റെ അന്വേഷണ നടപടികളുമായി സഹകരിക്കാത്തതാണ് ഇത്ര വലിയ പിഴത്തുകയ്ക്ക് സമാനമായ തീരുവ ഈടാക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പിന്റെ മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പി വി എന്നീ കമ്പനികൾക്കെതിരെയാണ് യുഎസ് വാണിജ്യ വകുപ്പ് പ്രധാനമായും അന്വേഷണം നടത്തിയത്. ആന്റി സബ്‌സിഡി അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കാനോ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനോ കമ്പനികൾ തയ്യാറായില്ല. അഡ്വാൻസ് ലൈസൻസ് പ്രോഗ്രാം, ഡ്യൂട്ടി ഫ്രീ ഇംപോർട്ട് ഓതറൈസേഷൻ സ്കീം തുടങ്ങിയ പദ്ധതികൾ വഴി ഈ കമ്പനികൾ അനാവശ്യമായ ലാഭമുണ്ടാക്കിയെന്നും കുറഞ്ഞ കാലയളവിൽ വലിയ തോതിൽ ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ എത്തിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
ഇന്ത്യൻ സോളാർ മേഖലയുടെ ചൈനീസ് ആശ്രിതത്വത്തെയും അമേരിക്ക രൂക്ഷമായി വിമർശിച്ചു. ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സോളാർ പാനലുകളാണ് ഇന്ത്യ കുറഞ്ഞ നിരക്കിൽ അമേരിക്കൻ വിപണിയിൽ വിറ്റഴിക്കുന്നതെന്ന് വാണിജ്യ വകുപ്പ് നിരീക്ഷിച്ചു. ചൈനീസ് ഉൽപ്പന്നങ്ങളുടെ മേലുള്ള ഈ അമിത ആശ്രിതത്വം വ്യാപാര സന്തുലിതാവസ്ഥയെ ബാധിക്കുന്നതായും ഇത്തരം ഉൽപ്പന്നങ്ങൾ അമേരിക്കൻ ആഭ്യന്തര വിപണിക്ക് ഭീഷണിയാണെന്നും യുഎസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
US Imposes 126% Tariff on Indian Solar Imports
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


