റെജീന: ഫണ്ട് ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങളെ തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് റെജീന സ്റ്റുഡന്റ്സ് യൂണിയൻ (URSU) അന്വേഷണം നേരിടുന്നു. റെജീന പോലീസ് സർവീസ് (RPS) ആണ് അന്വേഷണം സ്ഥിരീകരിച്ചത്. സർവകലാശാലയും വിദ്യാർത്ഥി യൂണിയനും തമ്മിൽ ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പുതിയ ആരോപണം. നേരത്തെ, ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് റെജീനയ്ക്കെതിരെ URSU ഒരു നിരോധന ഉത്തരവ് ഫയൽ ചെയ്തിരുന്നു. വിദ്യാർത്ഥി ഫീസുകൾ തടഞ്ഞുവെച്ചതിനും യൂണിയനുമായുള്ള ഫീസ് ശേഖരണ കരാർ അവസാനിപ്പിച്ചതിനും എതിരായിരുന്നു ഈ നീക്കം.
ജൂലൈ 30-ന്, കിംഗ്സ് ബെഞ്ച് കോടതിയിലെ ഒരു ജഡ്ജി ഈ നിരോധന ഉത്തരവ് തള്ളിക്കളഞ്ഞു. URSU-വിൻ്റെ സാമ്പത്തിക കാര്യങ്ങളിലുള്ള ആശങ്കകളും ഒരു പരിധി വരെ ഈ തീരുമാനത്തിന് കാരണമായി. കോടതി രേഖകൾ പ്രകാരം, URSU-വിൻ്റെ ഫണ്ടുകൾ വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്യുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് സർവകലാശാലയുടെ സുരക്ഷാ വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഏപ്രിലിൽ URSU-വിൻ്റെ പുതിയ സാമ്പത്തിക അവലോകനം നടത്തുകയും ഈ വിവരങ്ങൾ നിയമ നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
അതേസമയം, തങ്ങൾക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് URSU ജനറൽ മാനേജർ അൗൺ മുഹമ്മദ് പറഞ്ഞു. “ആരോപണങ്ങൾ എന്താണെന്ന് ഞങ്ങൾക്ക് അറിയണം. ഓരോ വർഷവും ഓഡിറ്റ് ചെയ്യപ്പെടുന്നതും കൃത്യമായ പ്രക്രിയകൾ പാലിക്കുന്നതുമായ ഒരു സ്ഥാപനമാണിത്. സാമ്പത്തിക ബാധ്യത ഒരു മോശം കാര്യമായി കണക്കാക്കാനാവില്ല. മിക്ക സംഘടനകൾക്കും സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, കാമ്പസിലെ ഓഫീസിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഓഫ് റെജീന URSU-ന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇത് അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂവെന്നും യൂണിയൻ ഇത് നിയമപരമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടാൻ കഴിയില്ലെന്ന് റെജീന പോലീസ് സർവീസ് പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് URSU വ്യക്തമാക്കി. പോലീസ് ഇതുവരെ യൂണിയനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവർ അറിയിച്ചു.



