ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ ഓർമ്മയായി. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വി.എസിന് പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു വി.എസ്. അച്യുതാനന്ദന്റെ നിര്യാണ സമയത്തെ പ്രായം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക അധ്യായങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു യുഗമാണ് വി.എസിന്റെ വിയോഗത്തോടെ അവസാനിക്കുന്നത്.
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ 1923-ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് ജനിച്ചത്. ദുരിതപൂർണ്ണമായ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. പതിനൊന്നാമത്തെ വയസ്സിൽ അച്ഛനെയും അമ്മയെയും വസൂരി ബാധിച്ച് നഷ്ടപ്പെട്ട വി.എസിന് ഏഴാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരന്റെ ജൗളിക്കടയിൽ സഹായിയായി ജോലി നോക്കി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേർന്നതോടെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 17-ാം വയസ്സിൽ അന്നത്തെ നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പി. കൃഷ്ണപിള്ള, ആർ. സുഗതൻ, സി. ഉണ്ണിരാജ എന്നിവരുടെ പാർട്ടി ക്ലാസുകളിൽ പങ്കെടുത്തതോടെ തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളുടെ ഭാഗമായി മാറി. കുട്ടനാട്ടിലെ പാടശേഖരങ്ങളിലും പുന്നപ്ര-വയലാറിലും നടന്ന തൊഴിലാളി പോരാട്ടങ്ങളിൽ വി.എസ്. നേതൃപരമായ പങ്ക് വഹിച്ചു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് അറസ്റ്റിലായ വി.എസ്. കൊടിയ പോലീസ് മർദ്ദനം നേരിട്ടിരുന്നു.
ഐക്യകേരള രൂപീകരണത്തിനുമുമ്പ് 1952-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വി.എസ്. നിയോഗിതനായി. 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും 1959-ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ സി.പി.ഐ. ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന 32 നേതാക്കൾ സി.പി.ഐ.എമ്മിന് രൂപം നൽകിയപ്പോൾ സ്ഥാപക നേതാക്കളിൽ ഒരാളായി വി.എസ്. മാറി. സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 1985-ൽ പൊളിറ്റ്ബ്യൂറോ അംഗമായി. 1980 മുതൽ 1992 വരെ ഒരു വ്യാഴവട്ടക്കാലം സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. 1965-ൽ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 1967-ലും 1970-ലും വിജയിച്ചു. 2006-ൽ മലമ്പുഴയിൽ നിന്ന് വിജയിച്ച് വി.എസ്. ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി. പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ പേരിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. വ്യത്യസ്ത നിലപാടുകളുടെ പേരിൽ പലതവണ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്. പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ പലഘട്ടങ്ങളിലും ഉയർന്നിരുന്നുവെങ്കിലും ഉൾപാർട്ടി സമരങ്ങൾ പാർട്ടിയെ തകർക്കുന്ന നിലയിലേക്ക് പോകാതെ പോരാടിയ ഒരു നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ.



