മാനിറ്റോബ പ്രവിശ്യയുടെ തലസ്ഥാനമായ വിന്നിപെഗിൽ ടൊർണാഡോ മുന്നറിയിപ്പ് സന്ദേശം ഫോണുകളിൽ ലഭിച്ചതിനെ തുടർന്ന് ജനങ്ങൾ ആശങ്കയിലായി. നഗരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നില്ലെങ്കിലും നിരവധി ആളുകൾക്ക് ഇത്തരത്തിലുള്ള അടിയന്തിര സന്ദേശം ലഭിക്കുകയായിരുന്നു. താൻ ജോലി ചെയ്യുന്നതും വ്യക്തിപരവുമായ ഫോണുകളിൽ ഉൾപ്പെടെ ഒന്നിലധികം തവണ മുന്നറിയിപ്പ് ലഭിച്ചെന്ന് വിന്നിപെഗിൽ താമസിക്കുന്ന ജോയ് ഹിബെർട്ട് സിടിവി ന്യൂസിനോട് പറഞ്ഞു. ലഭിച്ചത് ഒരു യഥാർത്ഥ മുന്നറിയിപ്പാണോ അതോ വ്യാജമാണോ എന്ന് ആളുകൾക്ക് ഉറപ്പില്ലായിരുന്നു.
തനിക്ക് ലഭിച്ച സന്ദേശം വ്യാജമാണോ എന്ന് ഉറപ്പുവരുത്താൻ എൻവയോൺമെന്റ് കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉൾപ്പെടെയുള്ളവ പരിശോധിച്ചെന്ന് ജോയ് ഹിബെർട്ട് പറഞ്ഞു. വിന്നിപെഗിന് കിഴക്കുള്ള ഡഗ്ഗൾഡ് പോലുള്ള പ്രദേശങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഡൗൺടൗൺ വിന്നിപെഗിൽ പോലും മുന്നറിയിപ്പ് ലഭിച്ചതാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്.
ടൊർണാഡോ മുന്നറിയിപ്പ് നൽകിയിരുന്ന പ്രദേശങ്ങളിലെ സെൽ ടവറുകൾക്കൊപ്പം, ആ പ്രദേശങ്ങളിലെ കവറേജ് ലഭിക്കുന്ന മറ്റ് സെൽ ടവറുകളും സന്ദേശം അയച്ചതാണ് വിന്നിപെഗിൽ മുന്നറിയിപ്പ് ലഭിക്കാൻ കാരണമെന്ന് എൻവയോൺമെന്റ് കാനഡയിലെ കാലാവസ്ഥാ നിരീക്ഷകനായ ക്രഫോർഡ് ലൂക്ക് പറഞ്ഞു. ഇത് മുന്നറിയിപ്പുകൾക്ക് ലഭിക്കുന്ന വിശ്വാസ്യത കുറച്ചേക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതുകൊണ്ടാണ് മുന്നറിയിപ്പുകൾ അയയ്ക്കുന്ന രീതി പരിഷ്കരിക്കാൻ എൻവയോൺമെന്റ് കാനഡ പദ്ധതിയിടുന്നതെന്നും ഇത് ഇത്തരം വ്യാജ സന്ദേശങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ലൂക്ക് കൂട്ടിച്ചേർത്തു.
അടുത്ത തവണ ഇത്തരത്തിൽ വ്യാജ മുന്നറിയിപ്പുകൾ ലഭിച്ചാൽ ആളുകൾ അതിനെ ഗൗരവമായി എടുക്കില്ലെന്ന് ജോയ് ഹിബെർട്ട് ആശങ്കപ്പെട്ടു. എന്നാൽ മുന്നറിയിപ്പ് ലഭിക്കുമ്പോൾ എല്ലായ്പ്പോഴും അതിനെ ഗൗരവമായി കാണണമെന്നും, അത്യാവശ്യമായ സാഹചര്യങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ലൂക്ക് പറഞ്ഞു.



