പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യ – പാക് ബന്ധം ഏറ്റവും വഷളായ നിലയിൽ പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്നപരിഹാരത്തിന് സൈനിക നടപടികൾ അല്ല മാർഗമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഗുട്ടറസ് പ്രതികരിച്ചു. യുഎൻ രക്ഷാസമിതി യോഗം ഇന്ത്യ – പാക് വിഷയം ചർച്ച ചെയ്യാനിരിക്കൊണ് ഗുട്ടറസിൻറെ പ്രതികരണം. പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ മേഖലയിൽ സമാധാനത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് പാകിസ്ഥാൻ രക്ഷാസമിതിയോട് പരാതിപ്പെട്ടു. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘർഷ സാധ്യതയിൽ യുഎൻ നേരത്തെ ആശങ്കയറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎൻ സെക്രട്ടറി ജനറൽ ചർച്ച നടത്തിയത്.നേരത്തെ തന്നെ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎൻ ഒരുക്കമാണെന്നും സെക്രട്ടറി ജനറൽ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇന്ത്യ-പാക് അതിർത്തികളിൽ വർധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നുമാണ് യുഎൻ ആവശ്യപ്പെട്ടത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നതിനിടെയാണ് യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നത്. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു. ജലം തടഞ്ഞാൽ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാകിസ്ഥാൻ ഇപ്പോൾ സഹായത്തിനായി യുഎൻ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരം അല്ലാത്ത പത്ത് അംഗ രാജ്യങ്ങളിൽ നിലവിൽ പാകിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം വിളിക്കണം എന്ന പാകിസ്ഥാൻറെ ആവശ്യം യുഎൻ അംഗീകരിച്ചത്.
അതിനിടെ നിയന്ത്രണരേഖയിൽ പാകിസ്താൻ പ്രകോപനം തുടരുകയാണ്. തുടർച്ചയായ 11-ാം ദിവസവും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ എന്നീ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. അതിനിടെ ജമ്മു കശ്മീരിലെ ജയിലുകളിൽ ഭീകരാക്രണം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷ ശക്തമാക്കി. ശ്രീനഗർ സെൻട്രൽ ജയിൽ, ജമ്മു കോട്ട് ബൽവാൽ ജയിൽ എന്നിവ ഭീകരർ ലക്ഷ്യമിടുന്നതായാണ് മുന്നറിയിപ്പ്. അതിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന അവകാശവാദവുമായി പാകിസ്താൻ രംഗത്തെത്തി. പ്രാദേശിക ഭീകരർക്കെതിരായ നടപടിയുടെ ഭാഗമായി 90 പേർക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ട് ( PSA ) ചുമത്തി. 2800 പേരെ കസ്റ്റഡിയിൽ എടുത്തു.






