അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംസാരിച്ചു. യുദ്ധം ആരംഭിച്ച് എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആദ്യമായാണ് പ്രസിഡന്റ് പൊതുവേദിയിൽ നിലപാട് വ്യക്തമാക്കുന്നത്. യുഎഇ എളുപ്പത്തിൽ കീഴടക്കപ്പെടുന്ന രാജ്യമല്ലെന്നും നിലവിലെ പ്രതിസന്ധികൾക്ക് ശേഷം രാജ്യം കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ സുപ്രധാന പ്രസ്താവന.
ശനിയാഴ്ച യുഎഇയെ ലക്ഷ്യമിട്ടെത്തിയ 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. മിസൈൽ ഭീഷണിയെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനം മുൻകരുതൽ നടപടിയായി താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാന സർവീസുകൾ പിന്നീട് പുനരാരംഭിച്ചു. അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ് നേരിട്ട് സന്ദർശിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അതേസമയം, സംഘർഷം ഗൾഫ് മേഖലയിലുടനീളം വ്യാപിക്കുകയാണ്. ഖത്തർ തലസ്ഥാനമായ ദോഹയിലും ബഹ്‌റൈനിലെ മനാമയിലും മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മനാമയിലെ ജനവാസ മേഖലയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഇറാനു സൗദി പ്രതിരോധ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. എന്നാൽ അയൽരാജ്യങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയാണ് ആക്രമിച്ചതെന്നുമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പേശ്കിയാന്റെ വിശദീകരണം. മേഖലയിലെ വിമാന ഗതാഗതം തടസ്സപ്പെട്ടതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
UAE warns Iran not to be an easy prey



