ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യുഎഇയിൽ ഉണ്ടായ വിവിധ സംഭവങ്ങളിൽ 13 പേർ മരിക്കുകയും 217 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഇറാൻ അയച്ച മിസൈലുകളും ഡ്രോണുകളും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 23 ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും തകർത്തതായി അധികൃതർ വ്യക്തമാക്കി. ദുബായ് ഇന്റർനെറ്റ് സിറ്റി, ദുബായ് മറീന എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണെങ്കിലും ഈ രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ സംഘർഷം ആരംഭിച്ചത് മുതൽ വിവിധയിടങ്ങളിലായി നടന്ന അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 13 ആയി ഉയർന്നു.
മരിച്ചവരിൽ ചുമതല നിർവഹിക്കുന്നതിനിടെ ജീവൻ നഷ്ടമായ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യവുമായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ പൗരനും ഉൾപ്പെടുന്നു. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 10 സാധാരണ പൗരന്മാരാണ് മരിച്ച മറ്റുള്ളവർ. പരിക്കേറ്റ 217 പേരിൽ ഇന്ത്യക്കാരടക്കം മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്നും ഇവരുടെ പരിക്ക് നിസാരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ വ്യോമ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും വരും മണിക്കൂറുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Middle East conflict: UAE Ministry of Defense releases figures on deaths and damages so far




