കിച്ചനർ, ഒന്റാറിയോ: ഒന്റാറിയോയിലെ കിച്ചനറിൽ ഹൈവേ 8 ഫ്ലൈഓവറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനാപകടം. തിങ്കളാഴ്ച നടന്ന അപകടത്തിൽ വാട്ടർലൂ സ്വദേശിനിയായ 38 വയസ്സുകാരി കൊല്ലപ്പെട്ടു. റോഡരികിൽ കൂട്ടിയിട്ടിരുന്ന മഞ്ഞാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച പുലർച്ചെയാണ് ആദ്യത്തെ അപകടം നടന്നത്. ഒരു ടാക്സി ഫ്ലൈഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ഗതാഗതം പുനഃസ്ഥാപിച്ച് രണ്ട് മണിക്കൂറിന് ശേഷം അതേ സ്ഥലത്ത് വച്ച് മറ്റൊരു കാർ കൂടി താഴേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ കോൺക്രീറ്റ് ഭിത്തിക്ക് സമീപം അടിഞ്ഞുകൂടിയ മഞ്ഞിലേക്ക് ഇടിച്ചുകയറുകയും, ഒരു റാംപ് കയറുന്നതുപോലെ ഭിത്തിക്ക് മുകളിലൂടെ താഴെയുള്ള ഹൈവേയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. എയർ ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനായി പ്ലൗ ഉപയോഗിച്ചപ്പോൾ അവ വശങ്ങളിലെ ഭിത്തിയോട് ചേർത്ത് കൂട്ടിയിട്ടതാണ് വില്ലനായതെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറിയിച്ചു. സാധാരണ വാഹനങ്ങളെ റോഡിലേക്ക് തന്നെ തിരിച്ചുവിടേണ്ട സുരക്ഷാ ഭിത്തികൾ, മഞ്ഞുകൂടിയതോടെ വാഹനങ്ങളെ മുകളിലേക്ക് ഉയർത്തുന്ന ലോഞ്ച് പാഡുകളായി മാറി. മഞ്ഞ് പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി നിലവിൽ ഹൈവേയുടെ ചില ഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇരുന്നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡിലെ സാഹചര്യങ്ങൾ പരിഗണിച്ച് വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് കർശന നിർദ്ദേശം നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Two vehicles launch off the Highway 8 flyover, one driver dead



