ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതിന് പിന്നാലെ വിമാനത്തിന്റെ റഡാറുമായുള്ള ബന്ധം തകരാറിലായതാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് ഉൾപ്പെടെ അഞ്ച് എം.പി.മാരും വിമാനത്തിലുണ്ടായിരുന്നു.
വിമാനം ചെന്നൈയിൽ ഇറക്കുന്നതിന് മുൻപ് ഏകദേശം രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നതായി അടൂർ പ്രകാശ് എം.പി. പറഞ്ഞു. ആദ്യം ലാൻഡിംഗിന് ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം അതിന് കഴിഞ്ഞില്ല. പിന്നീട് അര മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
ലാൻഡിംഗിനിടെ വലിയൊരു ദുരന്തം ഒഴിവായെന്ന് കെ.സി. വേണുഗോപാൽ എം.പി. പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അടിയന്തര ലാൻഡിംഗിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് എത്തിച്ചു.
Two hours of anxiety in the sky: Thiruvananthapuram-Delhi Air India flight gets stuck in Chennai, MPs among passengers



