വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന മുന്നറിയിപ്പ്. നിശ്ചിത സമയത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം നാലാം ആഴ്ചയിലേക്ക് കടക്കവെയാണ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ട്രംപിന്റെ പുതിയ അന്ത്യശാസനം പുറത്തുവന്നിരിക്കുന്നത്. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്നത് ഈ കടലിടുക്ക് വഴിയായതിനാൽ ട്രംപിന്റെ ഭീഷണി ആഗോള വിപണിയെയും ആശങ്കയിലാഴ്ത്തുന്നു.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാൻ സൈന്യവും രംഗത്തെത്തി. ഇറാന്റെ ഇന്ധന, ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ യുഎസിന്റെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിൽ ഹോർമുസ് കടലിടുക്ക് യുഎസിനും സഖ്യകക്ഷികൾക്കും ഒഴികെയുള്ള രാജ്യങ്ങൾക്ക് തുറന്നുനൽകിയിട്ടുണ്ടെന്നാണ് ഇറാന്റെ വാദം. സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായി നിരവധി രാജ്യങ്ങൾ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
യുദ്ധഭീഷണി നിലനിൽക്കുമ്പോഴും സമാധാനത്തിനുള്ള രഹസ്യ നീക്കങ്ങളും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ജാറെദ് കുഷ്നറെയും സ്റ്റീവൻ വിറ്റ്കോഫിനെയും ഇറാനുമായുള്ള ചർച്ചകൾക്കായി ട്രംപ് ചുമതലപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ ഒന്നാം ഭരണകാലത്ത് ‘അബ്രഹാം കരാറുകൾക്ക്’ നേതൃത്വം നൽകിയ കുഷ്നറിലൂടെ ഇറാന്റെ ആണവ പദ്ധതികളിൽ നിയന്ത്രണം കൊണ്ടുവരാനും പകരം ഉപരോധങ്ങളിൽ ഇളവ് നൽകാനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. തനിക്ക് യുദ്ധമല്ല, സമാധാനമാണ് വേണ്ടതെന്ന് ട്രംപ് തന്റെ വിശ്വസ്തരോട് പറഞ്ഞതായും സൂചനയുണ്ട്.
അതേസമയം, ട്രംപിന്റെ ഈ സമാധാന പാക്കേജിനോട് ഇസ്രയേൽ എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. ഇറാനെ സൈനികമായി പൂർണ്ണമായും തകർക്കണമെന്ന നിലപാടിലാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ. ഇസ്രയേലിന്റെ സുരക്ഷയും ഇറാന്റെ ആണവ ഭീഷണിയും മുൻനിർത്തി ട്രംപ് മുന്നോട്ട് വെക്കുന്ന പുതിയ “സമാധാന കരാർ” മേഖലയിൽ എത്രത്തോളം പ്രായോഗികമാകുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ 48 മണിക്കൂറിന് ശേഷം കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങാനാണ് അമേരിക്കയുടെ നീക്കം.
Trump’s ‘warning’ to Iran; Open the Strait of Hormuz within 48 hours or face severe consequences
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



