ന്യൂഡൽഹി: ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെ കർശന സാമ്പത്തിക നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 25 ശതമാനം അധിക താരിഫ് നൽകേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ആണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ അമേരിക്ക നേരത്തെ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് അടുത്തിടെ 50 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ഇറാനുമായുള്ള വ്യാപാരബന്ധം കൂടി കണക്കിലെടുത്ത് ഇന്ത്യയുടെ മേലുള്ള മൊത്തം താരിഫ് 75 ശതമാനത്തിലേക്ക് ഉയർന്നേക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യയെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്നത് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നു.
അമേരിക്കൻ ഉപരോധത്തെത്തുടർന്ന് 2019 മുതൽ ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികളോ സ്വകാര്യ റിഫൈനറികളോ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നില്ല. എങ്കിലും കൃഷി, മരുന്ന് മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാരം നിലനിൽക്കുന്നുണ്ട്. അരി, ചായ, പഞ്ചസാര, മരുന്നുകൾ എന്നിവ ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ, ഉണങ്ങിയ പഴങ്ങളും രാസവസ്തുക്കളുമാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 1.68 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.
ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. പുതിയ താരിഫ് നടപ്പിലാക്കുന്നതോടെ വൻശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകാൻ സാധ്യതയുണ്ട്. കൂടാതെ, ചബഹാർ തുറമുഖ വികസനം, ഇൻസ്റ്റാക് (INSTC) വഴിയുള്ള ചരക്ക് നീക്കം എന്നിവയെയും അമേരിക്കയുടെ പുതിയ കർശന നിലപാട് ബാധിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US curbs India-Iran trade; Trump's new tariffs worry India



