അമേരിക്കയുടെയും അന്താരാഷ്ട്ര മേഖലകളുടെയും ആഴക്കടലിൽ നിന്നുള്ള ഖനനം വേഗത്തിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവച്ചു. നിക്കൽ, കോപ്പർ, മാംഗനീസ് തുടങ്ങിയ അവശ്യ ലോഹങ്ങളുടെ ലഭ്യത വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളിലും മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ലോഹങ്ങളുടെ വിതരണത്തിൽ ചൈന മേൽക്കോയ്മ നടത്തുന്നുണ്ട്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
1980-ലെ നിയമപ്രകാരമുള്ള അനുമതികൾ ലളിതമാക്കാനും കടലിനടിയിലെ ഖനനത്തിനുള്ള അംഗീകാരങ്ങൾ വേഗത്തിലാക്കാനും ഈ ഉത്തരവ് ഫെഡറൽ ഏജൻസികളോട് നിർദ്ദേശിക്കുന്നു. അമേരിക്കൻ ജലാതിർത്തിയിലെ ഖനന മേഖലകൾ ഉപയോഗപ്പെടുത്തുന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ സമ്പദ്വ്യവസ്ഥയിലേക്ക് 300 ബില്യൺ ഡോളർ കൂട്ടിച്ചേർക്കുകയും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ ഈ നീക്കം പരിസ്ഥിതി സംഘടനകളിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷണൽ സീബെഡ് അതോറിറ്റി, പാരിസ്ഥിതിക നാശം സംബന്ധിച്ച ആശങ്കകൾ കാരണം, അന്താരാഷ്ട്ര ജലാശയങ്ങളിലെ ഖനന നിയന്ത്രണങ്ങൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല. “ചില കമ്പനികളുടെ ലാഭത്തിന് വേണ്ടി ആഴക്കടൽ നശിപ്പിക്കാൻ അമേരിക്കയ്ക്ക് അവകാശമില്ല,” എന്ന് ഗ്രീൻപീസ് പ്രതിനിധി ആർലോ ഹെംഫിൽ പറഞ്ഞു. ശാസ്ത്രജ്ഞർ ജൈവവൈവിധ്യ നഷ്ടത്തെക്കുറിച്ചും സമുദ്രത്തിന്റെ അടിത്തട്ടിലെ വ്യാപക തകരാറുകളുടെ പ്രവചിക്കാനാവാത്ത പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു .



