ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളിൽ 81 നേടി ലേബർ പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചതോടെ ആൻറണി ആൽബനീസ് രണ്ടാംവട്ടവും പ്രധാനമന്ത്രിയാകുന്നു. 20 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഓസ്ട്രേലിയൻ പ്രധാനമന്ത്രി തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്തുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള സ്വാധീനത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന വോട്ടർമാരുടെ ആശങ്കകൾക്കിടയിലാണ് ഈ വിജയം. ട്രംപുമായുള്ള താരതമ്യങ്ങൾ പ്രതിപക്ഷ കൺസർവേറ്റീവ് നേതാവ് പീറ്റർ ഡട്ടനെ ദോഷകരമായി ബാധിച്ചു. അദ്ദേഹം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുക മാത്രമല്ല, സ്വന്തം സീറ്റും നഷ്ടമായി. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡട്ടൻ ഏറ്റെടുത്തു.
ജീവിതച്ചെലവ് പ്രശ്നങ്ങളും ട്രംപുമായി ബന്ധപ്പെട്ട താരതമ്യങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തെ രൂപപ്പെടുത്തി. “ഓസ്ട്രേലിയക്കാർ സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നു, വിദേശ രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് നമ്മൾ സ്വതന്ത്രരാണ്,” എന്ന് വിജയ പ്രസംഗത്തിൽ ആൽബനീസ് ഊന്നിപ്പറഞ്ഞു. കാനഡയിലെ സമീപകാല രാഷ്ട്രീയ പ്രവണതകളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, ട്രംപിനോടുള്ള താരതമ്യങ്ങൾ കൺസർവേറ്റീവ് ബ്രാൻഡിനെ വളരെയധികം ദോഷകരമായി ബാധിച്ചതായി പല വിശകലന വിദഗ്ധരും വിലയിരുത്തുന്നു.



