വാഷിങ്ടൻ/ടെഹ്റാൻ: ഇറാൻ-അമേരിക്ക സംഘർഷം നിലവിൽ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സമാധാന കരാറിൽ ഒപ്പിടാനും ഹോർമുസ് കടലിടുക്ക് തുറന്നു നൽകാനും ഇറാന് നൽകിയിരുന്ന പത്തുദിവസത്തെ സമയപരിധി അവസാനിച്ചതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത സൈനിക മുന്നറിയിപ്പുമായി രംഗത്തെത്തി.
വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, വെറും നാല് മണിക്കൂറിനുള്ളിൽ ഇറാന്റെ എല്ലാ പ്രധാന പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം ഊർജ്ജ സംവിധാനങ്ങൾ നശിപ്പിക്കുമെന്നും ഒറ്റരാത്രി കൊണ്ട് ഇറാനെ പൂർണ്ണമായി തകർക്കാൻ സൈന്യത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാത്രിയോടെ ഈ ആക്രമണം ഉണ്ടായേക്കാമെന്നാണ് സൂചന.

അതേസമയം അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ തങ്ങളുടെ ചില നിബന്ധനകളിൽ ഉറച്ചുനിൽക്കുകയാണ്. മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനൊപ്പം യുദ്ധത്തിൽ തകർന്നവ പുനർനിർമ്മിക്കണമെന്നും തങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ഇറാൻ നിലപാടെടുത്തു. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ വരും മണിക്കൂറുകൾ നിർണ്ണായകമാണ്.
Trump Iran threat escalates as President Trump warns of complete destruction of Iran’s bridges and power plants within four hours and the entire country overnight.



