അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 14 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് 1 മുതൽ 25% നികുതി ചുമത്താനാണ് ട്രംപിന്റെ നീക്കം. നേരത്തെ നിശ്ചയിച്ചിരുന്ന ഉയർന്ന താരിഫുകൾ ജൂലൈ 9-ന് പ്രാബല്യത്തിൽ വരാനിരുന്നതായിരുന്നു, എന്നാൽ വ്യാപാര കരാറുകൾക്ക് അവസരം നൽകാനായി അത് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
പുതിയ പ്രഖ്യാപനത്തോടെ, ലോക വ്യാപാരത്തിൽ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. തിങ്കളാഴ്ച, ട്രംപ് ഈ 14 രാജ്യങ്ങളിലെ നേതാക്കൾക്ക് താരിഫ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കത്തുകൾ അയച്ചു. ഈ താരിഫ് നിരക്കുകൾ, രാജ്യങ്ങളുമായുള്ള ബന്ധം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. അമേരിക്കൻ ബിസിനസ്സുകളെ വിദേശ മത്സരത്തിൽ നിന്ന് സംരക്ഷിക്കാനും ആഭ്യന്തര ഉത്പാദനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനുമാണ് താരിഫുകൾ ഏർപ്പെടുത്തുന്നതെന്നാണ് ട്രംപിന്റെ വാദം.
എന്നാൽ, ഈ നടപടികൾ അമേരിക്കയിൽ വില വർദ്ധിപ്പിക്കുകയും വ്യാപാരം കുറയ്ക്കുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. ട്രംപിന്റെ ഈ പ്രഖ്യാപനം പുറത്തുവന്നതിനെ തുടർന്ന് യുഎസിലെ പ്രധാന ഓഹരി സൂചികകൾ ഇടിഞ്ഞു.
ജപ്പാനിൽ നിന്നും കഴിഞ്ഞ വർഷം 148 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത്. യൂറോപ്യൻ യൂണിയൻ, മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്ക് ശേഷം അമേരിക്കയുടെ അഞ്ചാമത്തെ വലിയ ഇറക്കുമതി പങ്കാളിയാണ് ജപ്പാൻ.
ദക്ഷിണ കൊറിയയും ആദ്യ പത്തിൽ ഉൾപ്പെടുന്നു. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും പുറമെ മ്യാൻമർ, ലാവോസ് (40% താരിഫ്), തായ്ലൻഡ്, കംബോഡിയ (36%), സെർബിയ, ബംഗ്ലാദേശ് (35%), ഇന്തോനേഷ്യ (32%), ദക്ഷിണാഫ്രിക്ക (30%), മലേഷ്യ, ടുണീഷ്യ (25%) എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും ട്രംപ് താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ, ഏപ്രിലിൽ ട്രംപ് വലിയ താരിഫുകൾ പ്രഖ്യാപിച്ചപ്പോൾ സാമ്പത്തിക വിപണികളിൽ വലിയ പ്രക്ഷുബ്ധത ഉടലെടുത്തിരുന്നു.
തുടർന്ന് ചർച്ചകൾക്ക് അവസരം നൽകുന്നതിനായി ചില ഉയർന്ന താരിഫുകൾ താൽക്കാലികമായി നിർത്തിവെച്ച് 10% ലെവി നിലനിർത്താൻ അദ്ദേഹം തീരുമാനിച്ചു. യുഎസും യുകെ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം കരാറുകളിൽ എത്തിയിട്ടുണ്ട്. ചൈനയുമായി ഭാഗിക കരാറും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുമായി ഒരു ഉടമ്പടി അടുത്തിരിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ യൂണിയനും ചർച്ചകളിലാണ്.



