കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് 1 മുതൽ 35% താരിഫ് ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച തുറന്ന കത്തിൽ, കാനഡ തങ്ങളുടെ താരിഫുകൾ വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, വർദ്ധിപ്പിക്കുന്ന തുക 35 ശതമാനത്തോട് കൂട്ടിച്ചേർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യു.എസിലെ ഫെന്റാനിൽ പ്രതിസന്ധിക്ക് കാരണം കാനഡ മയക്കുമരുന്ന് തടയുന്നതിൽ പരാജയപ്പെട്ടതാണെന്ന് ട്രംപ് ആരോപിച്ചു. ഫെന്റാനിലിന്റെ ഒഴുക്ക് തടയാൻ കാനഡ യു.എസുമായി സഹകരിച്ചാൽ താരിഫുകളിൽ മാറ്റങ്ങൾ പരിഗണിക്കാമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. കാനഡയിലെ കമ്പനികൾ ഉൽപ്പന്നങ്ങൾ യു.എസിൽ നിർമ്മിക്കാൻ തീരുമാനിച്ചാൽ താരിഫ് ഒഴിവാക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.
ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ വ്യാപാരക്കരാർ ഓഗസ്റ്റ് 1-നകം യാഥാർത്ഥ്യമാക്കാൻ കനേഡിയൻ സർക്കാർ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. നേരത്തെ G7 ഉച്ചകോടിയിൽ ജൂലൈ 21 ആയിരുന്നു കരാറിനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്. വടക്കേ അമേരിക്കയിൽ ഫെന്റാനിൽ വ്യാപനം തടയുന്നതിൽ കാനഡ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും സമൂഹങ്ങളെ സംരക്ഷിക്കാനും യു.എസുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കാർണി വ്യക്തമാക്കി.
ഫെന്റാനിലിന്റെ പേരിലാണ് ട്രംപ് വ്യാപാര യുദ്ധം പ്രഖ്യാപിച്ചതെങ്കിലും, മാൻഹാട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജൂലൈ 1-ലെ റിപ്പോർട്ട് പ്രകാരം, യു.എസിലേക്ക് പിടിച്ചെടുത്ത ഫെന്റാനിൽ ഗുളികകളിൽ 1% മാത്രമാണ് കാനഡ അതിർത്തി വഴി വന്നത്. അമിതമായ വ്യാപാരക്കമ്മി, കാനഡയുടെ ക്ഷീര മേഖലയിലെ ഉയർന്ന താരിഫുകൾ (ട്രംപ് ഇത് 250% മുതൽ 400% വരെയാണെന്ന് തെറ്റായി അവകാശപ്പെടുന്നു) തുടങ്ങിയ മറ്റ് പ്രശ്നങ്ങളും ട്രംപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിറ്റൽ സേവന നികുതി സംബന്ധിച്ച തർക്കം കാരണം ജൂണിൽ വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും, കാനഡ ഈ നികുതി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ചർച്ചകൾ പുനരാരംഭിക്കുകയായിരുന്നു.
അതേസമയം, യു.എസിലെ കനേഡിയൻ അംബാസഡർ പീറ്റ് ഹോക്സ്ട്രായും മുൻ അംബാസഡർ ഡേവിഡ് മാക്നൂട്ടനും ജൂലൈ 21-ലെ സമയപരിധി അപ്രായോഗികമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഓഗസ്റ്റ് 1 മുതൽ ചെമ്പിന്റെ ഇറക്കുമതിക്ക് 50% താരിഫ് ചുമത്തുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനവും കാനഡ-യു.എസ്. വ്യാപാര ബന്ധത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. 2023-ൽ കാനഡയുടെ ഏറ്റവും വലിയ ചെമ്പ് ഇറക്കുമതിക്കാർ യു.എസ്. ആയിരുന്നു, ഇത് മൊത്തം കയറ്റുമതി മൂല്യത്തിന്റെ 52 ശതമാനം വരും. സങ്കീർണ്ണമായ ഈ ചർച്ചകൾ ഒരു കരാറിൽ എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.



