വാഷിംഗ്ടൺ: അമേരിക്കൻ അതിർത്തിയിലെ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി അഭയത്തിനായുള്ള അപേക്ഷകളിൽ (Asylum claims) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. കുടിയേറ്റ നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതിനായി, ഹർജികളിൽ വിചാരണ നടത്താതെ തന്നെ അവ തള്ളിക്കളയാനും അപേക്ഷകരെ മറ്റ് മൂന്നാം രാജ്യങ്ങളിലേക്ക് കടത്താനുമാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ നവംബർ മാസത്തിൽ മാത്രം അയ്യായിരത്തോളം കേസുകൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (DHS) കോടതിയെ സമീപിച്ചു.
വർഷം തോറും 10 ലക്ഷം പേരെ നാടുകടത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങൾ. നിലവിൽ അമേരിക്കൻ ഇമിഗ്രേഷൻ കോടതികളിൽ അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കുത്തനെ വർധിച്ചിരിക്കുകയാണ്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം 9 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇത് ട്രംപിന്റെ ആദ്യ ഭരണകാലത്തെ അപേക്ഷിച്ച് നാലിരട്ടിയിലധികം വർധനവാണ് കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ മൂന്നാം രാജ്യങ്ങളുമായുള്ള സുരക്ഷിത കരാറുകളെ (Safe Third Country Agreements) ഭരണകൂടം ആശ്രയിക്കുന്നത്.
യുഗാണ്ട, ഹോണ്ടുറാസ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ അയച്ച് അവിടെ നിയമപരമായ പരിരക്ഷ തേടാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് പകരമായി ഈ രാജ്യങ്ങൾക്ക് യുഎസ് സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്തിടെ പസഫിക് ദ്വീപ് സമൂഹമായ പാലാവുമായും സമാനമായ കരാറിൽ അമേരിക്ക ഒപ്പുവെച്ചിരുന്നു.
പീഡനങ്ങൾ നേരിടുന്നവർക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് അഭയാർത്ഥി നിയമത്തിന്റെ ലക്ഷ്യമെന്നും, അവർക്ക് ഇഷ്ടമുള്ള രാജ്യം തിരഞ്ഞെടുക്കാനുള്ള പഴുതല്ല ഇതെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ അഭയാർത്ഥി സംരക്ഷണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണിതെന്ന് ഇമിഗ്രേഷൻ ജസ്റ്റിസ് ക്യാമ്പയിൻ പ്രവർത്തകർ ആരോപിക്കുന്നു.
സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്ക് അഭയാർത്ഥികളെ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഹോണ്ടുറാസ്, സൽവാദർ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഈ നീക്കം ആശങ്കാജനകമാണെന്ന് ഇവർ കരുതുന്നു.
ഒബാമ ഭരണകാലത്തെ 4 ലക്ഷം എന്ന റെക്കോർഡ് മറികടന്ന്, ഈ വർഷം അവസാനത്തോടെ 6 ലക്ഷം പേരെ നാടുകടത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. കോടതികളിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിലൂടെ നാടുകടത്തൽ പ്രക്രിയ വേഗത്തിലാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ജനുവരിയിൽ 41.8 ലക്ഷമായിരുന്ന കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകൾ ഇപ്പോൾ 37.5 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇമിഗ്രേഷൻ കോടതികളിലെ ഭാരം കുറച്ച് മാസ് ഡിപ്പോർട്ടേഷൻ (Mass Deportation) പദ്ധതി നടപ്പിലാക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് കുടിയേറ്റ നിയമ വിദഗ്ധർ വിലയിരുത്തുന്നു.
trump-tells-asylum-seekers-to-apply-for-refuge-elsewhere
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



