യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രധാന നയപരമായ ബിൽ നിയമമാക്കി. കോൺഗ്രസിൽ നേരിയ ഭൂരിപക്ഷത്തിൽ പാസായതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഒപ്പിട്ടത്. ഈ ബിൽ ട്രംപിന്റെ പ്രധാന അജണ്ടകളായ നികുതി ഇളവുകൾ, പ്രതിരോധ മേഖലയിലെ ചിലവ് വർദ്ധനവ്, കുടിയേറ്റ നിയന്ത്രണം എന്നിവയെല്ലാം നടപ്പിലാക്കുന്നു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും സൈനിക വിരുന്നിനും മുന്നോടിയായിട്ടായിരുന്നു ഒപ്പിടൽ.
അടുത്തിടെ ഇറാനിൽ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ പൈലറ്റുമാരും വിരുന്നിൽ പങ്കെടുത്തു. ഈ ബിൽ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് ട്രംപ് അനുയായികളോട് പറഞ്ഞു. എന്നാൽ, ഈ ബില്ലിന്റെ ചില ഭാഗങ്ങളോട് പലർക്കും എതിർപ്പുണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു. ചില റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ പോലും വർദ്ധിച്ചുവരുന്ന യുഎസ് കടത്തെക്കുറിച്ചുള്ള ആശങ്ക കാരണം ഈ ബില്ലിനെ എതിർത്തിരുന്നു.
ധനികർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും പാവപ്പെട്ടവരെ ദോഷകരമായി ബാധിക്കുമെന്നും ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകി. 870 പേജുകളുള്ള ഈ ബില്ലിൽ 2017-ലെ നികുതി ഇളവുകൾ ദീർഘിപ്പിക്കുക, കുറഞ്ഞ വരുമാനക്കാർക്കും വികലാംഗർക്കുമുള്ള മെഡികെയ്ഡ് ആരോഗ്യ പദ്ധതിയുടെ ചിലവ് വെട്ടിച്ചുരുക്കുക, പ്രതിരോധ ബജറ്റിൽ 150 ബില്യൺ ഡോളർ വർദ്ധനവ്, ക്ലീൻ എനർജി നികുതി ക്രെഡിറ്റുകൾ കുറയ്ക്കുക, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിനായി (ICE) 100 ബില്യൺ ഡോളർ എന്നിവ ഉൾപ്പെടുന്നു.
സഭയിലെ 212 ഡെമോക്രാറ്റുകളും ബില്ലിനെ എതിർത്തപ്പോൾ, രണ്ട് റിപ്പബ്ലിക്കൻമാർ മാത്രമാണ് അവർക്കൊപ്പം നിന്നത്. 218 നെതിരെ 214 വോട്ടുകൾക്കാണ് ബിൽ പാസായത്. സെനറ്റിൽ നേരത്തെ ബിൽ പാസായെങ്കിലും, മൂന്ന് റിപ്പബ്ലിക്കൻമാർ വിട്ടുനിന്നതിനാൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ആണ് ടൈബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തേണ്ടി വന്നത്. ടാക്സ് പോളിസി സെന്റർ പറയുന്നതനുസരിച്ച്, ഈ ബില്ലിലെ നികുതി മാറ്റങ്ങൾ കുറഞ്ഞ വരുമാനക്കാരേക്കാൾ കൂടുതൽ പ്രയോജനം ചെയ്യുന്നത് ധനികർക്കാണ്.
ഏകദേശം 60% ആനുകൂല്യങ്ങളും 217,000 ഡോളറിന് ന് മുകളിൽ വരുമാനമുള്ളവർക്കാണ് ലഭിക്കുക എന്ന് അവരുടെ പഠനം കണ്ടെത്തി. ഈ ബില്ല് നടപ്പിലാക്കുന്നതോടെ, കുറഞ്ഞ വരുമാനക്കാർക്കും പ്രായമായവർക്കും വികലാംഗർക്കും ആരോഗ്യ പരിരക്ഷ നൽകുന്ന മെഡികെയ്ഡ് പദ്ധതിയിലെ മാറ്റങ്ങൾ കാരണം അടുത്ത ദശകത്തിൽ ഏകദേശം 12 ദശലക്ഷം ആളുകൾക്ക് അവരുടെ കവറേജ് നഷ്ടപ്പെടുമെന്ന് CBO കണക്കാക്കുന്നു.
കൂടാതെ, 42 ദശലക്ഷം അമേരിക്കക്കാർക്ക് പ്രയോജനം ലഭിക്കുന്ന SNAP (സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം) പദ്ധതിയുടെ സബ്സിഡികളും വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ ബില്ലിന് പൊതുജന പിന്തുണ കുറവാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു. ക്വിനിപിയാക് യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ 29% പേർ മാത്രമാണ് നിയമനിർമ്മാണത്തെ പിന്തുണച്ചത്, റിപ്പബ്ലിക്കൻമാർക്കിടയിൽ ഇത് മൂന്നിൽ രണ്ട് ഭാഗമായിരുന്നു.



