വാഷിംഗ്ടൺ: അമേരിക്ക ഏർപ്പെടുത്തിയ താരിഫ് തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. അമേരിക്കയിൽ ആദായനികുതി നിർത്തലാക്കുമെന്നും വിദേശ ഇറക്കുമതി താരിഫ് ഇതിന് പകരമാകുമെന്നും ട്രംപ് ബുധനാഴ്ച നടന്ന വാർഷിക ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിൽ പ്രഖ്യാപിച്ചു. സുപ്രീം കോടതി ജഡ്ജിമാരെ സാക്ഷിയാക്കിയാണ് ട്രംപ് ഈ വിവാദ പ്രഖ്യാപനം നടത്തിയത്.
വിദേശ രാജ്യങ്ങളിൽ നിന്ന് ഈടാക്കുന്ന ഉയർന്ന താരിഫുകൾ ഭാവിയിൽ രാജ്യത്തെ ആദായനികുതി സമ്പ്രദായത്തിന് പകരമാകുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ ജനതയുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്താനുള്ള തന്റെ നയത്തെ തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗത്തിലുടനീളം അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഉൾപ്പെടെ നാല് സുപ്രീം കോടതി ജഡ്ജിമാർ സഭയിലിരിക്കെയായിരുന്നു ട്രംപിൻ്റെ വിമർശനം. പ്രസംഗത്തിന് മുൻപ് ജഡ്ജിമാർക്ക് കൈകൊടുത്ത് സൗഹൃദം പ്രകടിപ്പിച്ചെങ്കിലും, പ്രസംഗം ആരംഭിച്ചതോടെ ട്രംപ് നിലപാട് കടുപ്പിച്ചു. തൻ്റെ ഭരണപരമായ തീരുമാനങ്ങളെ കോടതി തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. തന്നെ എതിർത്ത ജഡ്ജിമാരെ ‘റീനോകൾ’ (പേരിന് മാത്രം റിപ്പബ്ലിക്കൻ ആയവർ) എന്നും തീവ്ര ഇടതുപക്ഷത്തിന്റെ കൈപ്പാവകൾ എന്നും ട്രംപ് നേരത്തെ വിശേഷിപ്പിച്ചിരുന്നു.
ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡൻ്റിൻ്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. നികുതി കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ഈ വിധിയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
പ്രസിഡൻ്റിൻ്റെ പുതിയ പ്രഖ്യാപനം വൈറ്റ് ഹൗസും ജുഡീഷ്യറിയും തമ്മിലുള്ള പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് സാധ്യത. അമേരിക്കൻ നികുതി വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ട്രംപിൻ്റെ ഈ നീക്കം ആഗോള സാമ്പത്തിക രംഗത്തും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Court ruling costs money; Trump says no to income tax, instead proposes foreign import tariffs



