ടെഹ്‌റാൻ: ഇറാനുമായുള്ള സൈനിക നീക്കം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന് തൽക്കാലം തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കൂടുതൽ മികച്ച കരാർ വ്യവസ്ഥകൾ ഉറപ്പാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലും നിലപാടിൽ മാറ്റമില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിക്കുകയാണ്.
ഖാർഗ് എണ്ണകേന്ദ്രങ്ങളിൽ വീണ്ടും ബോംബാക്രമണം
ഹോർമുസ് കടലിടുക്കിന് വടക്കുഭാഗത്തുള്ള ഇറാന്റെ തീരമേഖലകളിൽ ആക്രമണം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസിലൂടെയുള്ള നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇറാന്റെ നിർണ്ണായക എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ ലക്ഷ്യസ്ഥാനങ്ങളിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്ന സൂചനയും ട്രംപ് നൽകി. ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തള്ളിയ ട്രംപ്, ഇറാൻ പരമോന്നത നേതാവ് അയത്തുള്ള മുജ്താബ ഖാംനയിക്കെതിരെയും രൂക്ഷമായ പരിഹാസം ഉന്നയിച്ചു.
മുന്നറിയിപ്പുമായി ഇറാൻ
അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. തങ്ങൾക്കെതിരെയുള്ള പ്രകോപനങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴോൺ നോയൽ ബാരോയുമായി നടത്തിയ ചർച്ചയിൽ, ഇതര രാജ്യങ്ങൾ ഈ സംഘർഷത്തിൽ ഇടപെടുന്നത് സ്ഥിതിഗതികൾ വഷളാക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. സംഘർഷം വ്യാപിപ്പിക്കുന്നത് തടയാൻ വിദേശശക്തികൾ വിട്ടുനിൽക്കണമെന്നാണ് ഇറാന്റെ ആവശ്യം.
സഖ്യകക്ഷികളുടെ പിന്തുണ തേടി യുഎസ്
ഹോർമുസ് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ സഹായം ട്രംപ് തേടിയിട്ടുണ്ട്. മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ജപ്പാനും ദക്ഷിണകൊറിയയും ഇതിനോട് അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ബ്രിട്ടൻ ഇക്കാര്യത്തിൽ കരുതലോടെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ ഇസ്രയേലുമായി ചേർന്ന് ഇറാനിലെ 15,000 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് പെന്റഗൺ അറിയിച്ചു. വരുംദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ആഗോള വിപണിയെയും നയതന്ത്ര ബന്ധങ്ങളെയും എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
trump-says-iran-wants-deal-but-us-continue-war
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



