വാഷിങ്ടൺ : വിദേശ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ തന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് ഭീഷണിക്ക് പിന്നാലെ ചർച്ച ചെയ്ത വ്യാപാര കരാറുകൾ പ്രാബല്യത്തിൽ തുടരുമെന്നും ഇന്ത്യയുമായുള്ള കരാർ ഇതിനോടകം ആരംഭിച്ചതായും ട്രംപ് വ്യക്തമാക്കി. കോടതി വിധി തിരിച്ചടിയായെങ്കിലും ഇന്ത്യയുമായുള്ള ബന്ധം അതിശയകരമാണെന്നും നിലവിലെ വ്യാപാര കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വാഷിംഗ്ടണിൽ പറഞ്ഞു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയത് തന്റെ അഭ്യർത്ഥന പ്രകാരമാണെന്നും യുക്രെയ്ൻ യുദ്ധം പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മികച്ച മാന്യൻ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, മുൻകാലങ്ങളിൽ അമേരിക്കയ്ക്ക് അനുകൂലമല്ലാതിരുന്ന വ്യാപാര രീതികൾ ഇപ്പോൾ മാറിയെന്നും അവകാശപ്പെട്ടു. നിലവിൽ ഇന്ത്യയുമായി ന്യായമായ ഇടപാടാണ് ഉള്ളതെന്നും ഇന്ത്യ താരിഫ് നൽകുന്നുണ്ടെന്നും എന്നാൽ അമേരിക്ക നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ തീരുവകൾ 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി വന്നത്. 6-3 ഭൂരിപക്ഷത്തിലാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. നികുതികളും താരിഫുകളും നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാപരമായി കോൺഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും കോടതി നിരീക്ഷിച്ചു. ട്രംപ് തന്റെ അധികാര പരിധി ലംഘിച്ചുവെന്നും ദേശീയ അടിയന്തരാവസ്ഥയിൽ മാത്രം ഉപയോഗിക്കേണ്ട നിയമം സാമ്പത്തിക നയത്തിനായി ദുരുപയോഗം ചെയ്തുവെന്നും വിധിയിൽ വ്യക്തമാക്കി.
കോടതി വിധിയിൽ വിദേശ താൽപ്പര്യങ്ങൾ സ്വാധീനം ചെലുത്തിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് താരിഫുകൾ അനിവാര്യമാണെന്നും അവയില്ലാതെ രാജ്യം തകരുമെന്നുമുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധി തിരിച്ചടിയായെങ്കിലും എല്ലാ വ്യാപാര ഡീലുകളും വ്യത്യസ്തമായ രീതിയിൽ നടപ്പാക്കാൻ പോകുകയാണെന്നും ഇന്ത്യയുമായുള്ള പുതിയ കരാർ ഇതിന്റെ ഭാഗമാണെന്നും ട്രംപ് വിശദീകരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump mentions India after US court ruling; announces that there will be no change in trade deal



