വാഷിങ്ടൺ : ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീം കോടതി ജഡ്ജിമാരെ അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിനുവേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലാത്ത കോടതി അംഗങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ജഡ്ജിമാരെ ‘വിഡ്ഢികൾ’ എന്നും തീവ്ര ഇടതുപക്ഷക്കാരുടെ ‘വളർത്തുപട്ടികൾ’ എന്നും വിളിച്ചു. വിദേശ താൽപ്പര്യങ്ങളാണ് കോടതി വിധിയെ സ്വാധീനിച്ചതെന്നും വാഷിംഗ്ടണിൽ നടത്തിയ പ്രസ്താവനയിൽ ട്രംപ് കുറ്റപ്പെടുത്തി.
കോടതി വിധിക്ക് പിന്നാലെ തന്റെ തീരുമാനത്തെ അനുകൂലിച്ച തോമസ്, അലിറ്റോ, കാവനോഗ് എന്നീ മൂന്ന് ജഡ്ജിമാരെ ട്രംപ് പേരെടുത്ത് പ്രശംസിച്ചു. ഇവരുടെ അറിവിനെയും ധീരതയെയും അഭിനന്ദിച്ച പ്രസിഡന്റ്, അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) വ്യാഖ്യാനിക്കുന്നതിൽ മറ്റ് ജഡ്ജിമാർക്ക് പിഴവ് പറ്റിയതായും ആരോപിച്ചു. മുൻപ് പ്രസിഡന്റായിരുന്നപ്പോൾ താൻ തന്നെ നാമനിർദ്ദേശം ചെയ്ത രണ്ട് ജഡ്ജിമാർ തനിക്കെതിരെ നിലപാടെടുത്തത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.
കോടതി വിധി മറികടക്കാനായി പുതിയ നിയമവഴികൾ തേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കോടതി താരിഫുകളെ പൂർണ്ണമായി റദ്ദാക്കിയിട്ടില്ലെന്നും അതിനാൽ മറ്റ് നിയമങ്ങൾ ഉപയോഗിച്ച് തീരുവ ഈടാക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരം ആഗോളതലത്തിൽ 10 ശതമാനം താരിഫ് ചുമത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു.
ഇതോടെ ആഗോള വ്യാപാര രംഗത്ത് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.
യുഎസ് ഭരണഘടന പ്രകാരം നികുതികളും താരിഫുകളും നിശ്ചയിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, കോൺഗ്രസിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ട്രംപിന്റെ മുൻ ഉത്തരവ് റദ്ദാക്കിയത്. 6-3 ഭൂരിപക്ഷത്തിലാണ് കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. എന്നാൽ അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് താരിഫുകൾ അനിവാര്യമാണെന്നും അവയില്ലാതെ രാജ്യം തകരുമെന്നുമുള്ള നിലപാടിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Court rulings cost money; Trump insults judges and signs new tariff order!



