ജപ്പാനിലെ നിപ്പോൺ സ്റ്റീൽ കോർപ്പറേഷനും യുഎസ് സ്റ്റീൽ കോർപ്പറേഷനും തമ്മിലുള്ള കരാർ വീണ്ടും രാഷ്ട്രീയതലത്തിലും സാമ്പത്തികതലത്തിലും ചർച്ചയാവുകയാണ്. 14 ബില്യൺ ഡോളർ വിലമതിപ്പുള്ള ഈ കരാറിനെ “ബ്ലോക്ക്ബസ്റ്റർ” എന്നാണ് ട്രംപിന്റെ പ്രസ്താവനയിൽ അദ്ദേഹം വിശേഷിപ്പിച്ചത്. പെൻസിൽവാനിയയിലെ വെസ്റ്റ് മിഫ്ലിനിലുള്ള ഒരു യുഎസ് സ്റ്റീൽ പ്ലാന്റിൽ വെച്ചാണ് ട്രംപ് തന്റെ പ്രസംഗത്തിന് തുടക്കം കുറിക്കുന്നത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 50 ശതമാനം താരീഫ് ഏർപ്പെടുത്തുമെന്ന് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം കാണികളോട് ആവേശഭരിതനായി പറഞ്ഞു.
സ്റ്റീൽ ഇറക്കുമതിക്കുള്ള തീരുവ ഇരട്ടിയാക്കുമെന്ന ഈ പ്രസ്താവനയിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, കരാർ സംബന്ധിച്ച നീക്കങ്ങൾ ജാപ്പനീസ് കമ്പനിയുടെ അമേരിക്കൻ സ്റ്റീൽ വിപണിയിലേക്കുള്ള വലിയ പ്രവേശനമായാണ് വിലയിരുത്തപ്പെടുന്നത്. ഈ കൂട്ടായ്മയിലൂടെ യുഎസ് സ്റ്റീലിന്റെ സാധ്യതകളും ആഗോള മത്സരശേഷിയും വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും അടുത്ത 14 മാസത്തിനുള്ളിൽ സംഭവിക്കുമെന്നും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ അമേരിക്ക ഇതോടെ സൃഷ്ടിക്കപ്പെടുമെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ സ്റ്റീൽ തൊഴിലാളികൾ ഇതിനെ അവിശ്വസനീയമായ ഒരു കരാറായാണ് കാണുന്നത്.
ട്രംപ് ഭരണകാലത്ത് നടപ്പാക്കിയ നിർമ്മാണ വ്യവസായസംരക്ഷണ നയങ്ങളിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ് ഈ നിലപാട്. “ജൂൺ 4 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് 25% ൽ നിന്ന് 50% ആയി ഉയർത്താൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങൾ തിരിച്ചുവരുന്നു. നമ്മുടെ അത്ഭുതകരമായ സ്റ്റീൽ, അലുമിനിയം തൊഴിലാളികൾക്ക് ഇത് മറ്റൊരു വലിയ സന്തോഷവാർത്തയായിരിക്കും. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ!” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത് ഇപ്രകാരമായിരുന്നു. ഉരുക്ക് നിർമ്മാതാക്കൾ തമ്മിലുള്ള “ആസൂത്രിത പങ്കാളിത്തം” എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.



