വാഷിങ്ടണ്‍: റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച അധിക താരിഫ് ഇന്ന് മുതൽ പ്രാബല്യത്തിൽ. നിലവിലുള്ള 25% താരിഫിന് പുറമേ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെത്തുടർന്ന് ചുമത്തിയ 25% പിഴച്ചുങ്കവും ഉൾപ്പെടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവയാണ് ഇപ്പോൾ ചുമത്തുന്നത്. ഇതോടെ അമേരിക്കൻ വിപണികളിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 27-ന് ശേഷം അമേരിക്കൻ വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങൾക്കാണ് ഈ അധിക നികുതി ബാധകമാകുന്നത്.
അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയം ഈ അധിക താരിഫ് പ്രാബല്യത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി താരിഫ് വർദ്ധിപ്പിക്കാനുള്ള പദ്ധതി ട്രംപ് ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. തുടർന്നാണ് ഓഗസ്റ്റ് 27-ന് ഇത് നടപ്പാക്കാനുള്ള സമയപരിധി നിശ്ചയിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധങ്ങളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
പുതിയ നികുതി വർധനവ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയെ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തുണിത്തരങ്ങൾ, തുന്നിയ വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, രാസവസ്തുക്കൾ, വൈദ്യുത-മെക്കാനിക്കൽ യന്ത്രങ്ങൾ, മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. മരുന്ന്, ഊർജോത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയെ പുതിയ നികുതി ബാധിച്ചേക്കില്ല.
ട്രംപിന്റെ ഈ നീക്കം കാരണം ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 40 മുതൽ 45 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്ന് ചില സാമ്പത്തിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കാൻ പോകുന്ന നയപരമായ നിലപാടുകൾ ഏറെ നിർണായകമാണ്.



