ജർമ്മനിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത് ഒരു യാത്രാ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സ്റ്റുട്ട്ഗാർട്ടിന് സമീപം റീഡിംഗ്ലനിൽ വെച്ചാണ് അപകടം നടന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് ട്രെയിൻ ഓപ്പറേറ്ററായ ഡ്യൂഷെ ബാൻ പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് ഈ പ്രദേശത്ത് കനത്ത കൊടുങ്കാറ്റ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അപകടസമയത്ത് ഏകദേശം 100 പേർ ട്രെയിനിലുണ്ടായിരുന്നു.
വൈകുന്നേരം 6:10 ഓടെ ഒരു വനമേഖലയിൽ വെച്ച് ട്രെയിനിന്റെ രണ്ട് ബോഗികളെങ്കിലും പാളം തെറ്റുകയായിരുന്നുവെന്ന് ജർമ്മൻ വാർത്താ ഏജൻസിയായ ഡിപിഎ റിപ്പോർട്ട് ചെയ്തു. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ആഭ്യന്തര, ഗതാഗത മന്ത്രിമാരുമായി താൻ നിരന്തര സമ്പർക്കത്തിലാണെന്നും, അടിയന്തര സേവനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഉൾമ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, നിലവിലെ അന്വേഷണങ്ങളിൽ മൂന്ന് പേർ മരിച്ചതായും മറ്റ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു. അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളിൽ ട്രെയിൻ ബോഗികൾ ചരിഞ്ഞുകിടക്കുന്നതും ധാരാളം രക്ഷാപ്രവർത്തകരെയും കാണാം. മരങ്ങൾ കടപുഴകി വീണതും ചിത്രങ്ങളിലുണ്ട്. സിഗ്മറിംഗനിൽ നിന്ന് ഉൾമിലേക്ക് 90 കിലോമീറ്റർ (55 മൈൽ) ദൂരമുള്ള പാതയിലായിരുന്നു ട്രെയിൻ എന്ന് ഡ്യൂഷെ ബാൻ അറിയിച്ചു.
Train derails in Germany: Three dead, several injured



