മാഡ്രിഡ്: തെക്കൻ സ്പെയിനിലെ അദാമൂസിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 7:45-ഓടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത്. മാലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റി എതിർദിശയിൽ വന്ന ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 120-ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തെത്തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
മാഡ്രിഡിൽ നിന്ന് ഹുവൽവയിലേക്ക് പോവുകയായിരുന്ന രണ്ടാമത്തെ ട്രെയിനിന്റെ മുൻ വശത്തെ കോച്ചുകളിലുള്ളവരാണ് മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും. അപകടം നടന്ന ഉടൻ തന്നെ റെഡ്ക്രോസ് ഉൾപ്പെടെയുള്ള അടിയന്തര വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തിന് പിന്നാലെ മാഡ്രിഡിനും ദക്ഷിണ നഗരങ്ങൾക്കും ഇടയിലുള്ള എല്ലാ അതിവേഗ ട്രെയിൻ സർവീസുകളും വെള്ളിയാഴ്ച വരെ താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ഉറപ്പുനൽകി.
പാളത്തിലെ ജോയിന്റുകളിൽ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ ഏകദേശം ഒരു മാസമെടുക്കുമെന്ന് ഗതാഗത മന്ത്രി ഓസ്കാർ പുവെന്റെ വ്യക്തമാക്കി. അപകടത്തിൽ പെട്ടവർക്കും കുടുംബാംഗങ്ങൾക്കും സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞിയും അനുശോചനം രേഖപ്പെടുത്തി. 2013-ൽ ഗലീഷ്യയിലുണ്ടായ അപകടത്തിന് ശേഷം സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ റെയിൽവേ ദുരന്തമാണിത്.
Train collision in Spain, death toll crosses 40; three days of mourning in the country
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



