കാട്ടുതീയിൽനിന്നുള്ള പുക വ്യാപിച്ചതിനെ തുടർന്ന് ടൊറന്റോയിലെ വായു ഗുണനിലവാരം ലോകത്തിലെ ഏറ്റവും മോശം നിലയിലാണെന്ന് റിപ്പോർട്ട്. സ്വിസ് എയർ ക്വാളിറ്റി ട്രാക്കറായ ഐക്യുഎയർ (IQAir) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ടൊറന്റോ രണ്ടാം സ്ഥാനത്താണ്. കാട്ടുതീയിൽ നിന്നുള്ള പുക തെക്കൻ ഒന്റാരിയോയിലെ മിക്ക ഭാഗങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പുക തുടരാൻ സാധ്യതയുണ്ടെന്നും പിന്നീട് മാറുമെന്നും ഏജൻസി അറിയിച്ചു.
വായുവിന്റെ ഗുണനിലവാരവും കാഴ്ച പരിധിയും ഓരോ മണിക്കൂറിലും വ്യത്യാസപ്പെടാമെന്ന് പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ഡൗൺടൗൺ ടൊറന്റോയിലെ എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡെക്സ് (AQHI) ആറ് ആയിരുന്നു. ഇത് മിതമായ അപകടസാധ്യതയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് ഏഴിലേക്ക് ഉയർന്ന് ഉയർന്ന അപകടസാധ്യതയിലെത്താൻ സാധ്യതയുണ്ടെന്നും പിന്നീട് വൈകുന്നേരത്തോടെ അഞ്ചായി കുറയാമെന്നും പ്രവചനമുണ്ട്.
മോശം വായു ഗുണനിലവാരം കണക്കിലെടുത്ത് ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് എൻവയോൺമെന്റ് കാനഡ നിർദ്ദേശിച്ചു.
കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥത, തലവേദന, നേരിയ ചുമ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഠിനമായ ചുമ എന്നിവയും അപൂർവ്വമായി കണ്ടുവരാമെന്നും മുന്നറിയിപ്പിലുണ്ട്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, നിലവിൽ രോഗങ്ങളുള്ളവർ എന്നിവർക്ക് മോശം വായു ഗുണനിലവാരം കൂടുതൽ അപകടകരമാണ്. വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണമെന്നും അത്യാവശ്യമായി പുറത്ത് പോകേണ്ടി വന്നാൽ ശരിയായ രീതിയിലുള്ള മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ കാട്ടുതീയിൽനിന്നുള്ള സൂക്ഷ്മകണികകൾ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധ്യതയുണ്ടെന്ന് വിദഗ്ധൻ ജെഡ് കപ്ലാൻ മുന്നറിയിപ്പ് നൽകി. ടൊറന്റോയിലെ വായു ഗുണനിലവാരം അറിയുന്നതിനായി airhealth.ca എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടാതെ, വീടുകളിൽ എയർ കണ്ടീഷണറോ എയർ പ്യൂരിഫയറോ ഉപയോഗിക്കാനും, ഇവയില്ലാത്തവർ ലൈബ്രറിയിലോ മാളുകളിലോ പോയി ശുദ്ധവായു ഉറപ്പുവരുത്താനും കപ്ലാൻ നിർദ്ദേശിച്ചു.



