ടൊറന്റോ: ഓൺലൈൻ കണ്ടന്റ് ക്രിയേറ്റർ എന്ന വ്യാജേന ലക്ഷങ്ങൾ വരുമാനമുണ്ടെന്ന് വിശ്വസിപ്പിച്ച് വീട് വാടകയ്ക്കെടുക്കുകയും, മാസങ്ങളോളം വാടക നൽകാതെ ഉടമകളെ കബളിപ്പിക്കുകയും ചെയ്യുന്ന യുവതിക്കെതിരെ കാനഡയിൽ നിയമനടപടി. ബ്രാംപ്ടണിൽ താമസിക്കുന്ന രാമൻപ്രീത് സിംഗ് എന്ന ഉടമയുടെ പരാതിയിൽ ഒന്റാറിയോ ലാൻഡ്ലോർഡ് ആൻഡ് ടെനന്റ് ബോർഡ് (LTB) അടുത്ത മാസം വാദം കേൾക്കും.
ഏകദേശം ഒരു വർഷത്തോളമായി ഇവർ വാടക നൽകുന്നില്ലെന്നും, 23,000 ഡോളറിലധികം (ഏകദേശം 19 ലക്ഷം രൂപ) കുടിശ്ശിക വരുത്തിയെന്നുമാണ് പരാതി. 2025 ഏപ്രിലിൽ ബ്രാംപ്ടണിലെ ടൗൺഹൗസിൽ താമസമാരംഭിച്ച ഇവർ, ആദ്യ മാസത്തെ ഡെപ്പോസിറ്റ് നൽകിയതല്ലാതെ പിന്നീട് ഒരു രൂപ പോലും നൽകാൻ തയ്യാറായിട്ടില്ല. യുവതിയുടെ തട്ടിപ്പിനിരയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് സിംഗ്.
നേരത്തെ ടൊറന്റോ ഡൗൺടൗണിൽ താമസിച്ചിരുന്ന കാലയളവിൽ ടിം റൈ എന്ന ഉടമയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് 59,000 ഡോളറോളം വാടകയിനത്തിൽ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് എൽ.ടി.ബി ഇടപെട്ട് ഇവരെ ഒഴുപ്പിക്കുകയായിരുന്നു. പ്രതിമാസം 1.2 ലക്ഷം ഡോളർ വരുമാനമുണ്ടെന്ന വ്യാജരേഖകൾ കാണിച്ചാണ് ഇവർ ഉടമകളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ വാടക നൽകാതിരുന്നതിനെത്തുടർന്ന് ഉടമകൾ ചോദ്യം ചെയ്തപ്പോൾ ജോലി പോയെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമുള്ള ഒഴികഴിവുകളാണ് ഇവർ നിരത്തിയിരുന്നത്.
മുൻ ഉടമയ്ക്ക് നൽകാനുള്ള തുകയിൽ 35,000 ഡോളർ കോടതി വിധിച്ചെങ്കിലും അത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വാടക കുടിശ്ശികയും ബാങ്ക് ലോൺ തിരിച്ചടവും ഒത്തുപോകാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിലവിലെ ഉടമ രാമൻപ്രീത് സിംഗ് പറയുന്നു.
ഏപ്രിൽ 9-നാണ് കേസിൽ അടുത്ത വാദം നടക്കുക. കാനഡയിൽ വാടകക്കാരെ ഒഴുപ്പിക്കാനുള്ള നിയമപരമായ കാലതാമസം മുതലെടുത്ത് പലരും ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീടുകൾ വാടകയ്ക്ക് നൽകുന്നതിന് മുൻപ് കൃത്യമായ പശ്ചാത്തല പരിശോധന നടത്തണമെന്ന് അധികൃതർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.
toronto/landlord-tenant-arrears-eviction
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



