കൊൽക്കത്ത: ഇന്ത്യൻ സന്ദർശനത്തിനായി കൊൽക്കത്തയിലെത്തിയ ലോക ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പരിപാടിക്കിടെ ആരാധകരുടെ കടുത്ത പ്രതിഷേധം. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് താരത്തെ കാണാൻ കഴിയാതെ വന്നതോടെയാണ് ദേഷ്യത്തിലായ ആരാധകർ പ്രതിഷേധിച്ചത്. മെസ്സിയെ ഒരു നോക്ക് കാണാൻ വേണ്ടിയായിരുന്നു ആയിരക്കണക്കിന് ആരാധകർ ടിക്കറ്റെടുത്ത് സ്റ്റേഡിയത്തിൽ എത്തിയത്. ടിക്കറ്റിന് 12,000 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാൽ ഗ്രൗണ്ടിലൂടെ നടന്നുപോയ മെസ്സിക്ക് ചുറ്റും വലിയൊരു സംഘം അധികൃതരും സെലിബ്രിറ്റികളും ഉണ്ടായിരുന്നതിനാൽ ആരാധകർക്ക് താരത്തെ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഇതോടെ ആരാധകർ സേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഏകദേശം 20 മിനിറ്റിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥർ മെസ്സിയെ വേദിയിൽ നിന്ന് വേഗം മാറ്റിയതോടെ, പരിപാടി പെട്ടെന്ന് അവസാനിച്ചെന്ന് ആരാധകർക്ക് മനസ്സിലായി. നിരാശരായ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയും അവിടെയുണ്ടായിരുന്ന കസേരകളും വെള്ളക്കുപ്പികളും വലിച്ചെറിയുകയും ചെയ്തു. പലരും തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ പണം നൽകിയാണ് ടിക്കറ്റെടുത്തതെന്നും, മെസ്സിയെ കാണുന്നതിന് പകരം രാഷ്ട്രീയ നേതാക്കളും നടന്മാരും താരത്തിന് ചുറ്റും കൂടിയെന്നും ഒരു ആരാധകൻ പറഞ്ഞു. “ഞങ്ങൾ മെസ്സിയെ കാണാനാണ് വന്നത്, അല്ലാതെ രാഷ്ട്രീയക്കാരെ കാണാനല്ല. 5000 രൂപ കൊടുത്ത് ടിക്കറ്റെടുത്തു. എന്നിട്ടും അദ്ദേഹത്തിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല,” മറ്റൊരു ആരാധകൻ പിടിഐയോട് പ്രതികരിച്ചു.
ഇതേത്തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. സംഭവം തന്നെ ആഴത്തിൽ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്താൻ ഒരു കമ്മിറ്റിയെ നിയമിക്കുമെന്നും അവർ അറിയിച്ചു.
മെസ്സിയുടെ ‘GOAT ടൂർ’ എന്ന പരിപാടിയുടെ ഭാഗമായി കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ മെസ്സിയുടെ 70 അടി ഉയരമുള്ള പ്രതിമയുടെ അൺവെയിലിംഗ് ഓൺലൈനായിട്ടായിരുന്നു നടത്തിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Messi not seen: Ticket buyers outraged; Fans protest in Kolkata



