തിരുവനന്തപുരം: കത്തുന്ന വേനൽച്ചൂടിനേക്കാൾ വേഗത്തിൽ തലസ്ഥാന നഗരിയിലെ രാഷ്ട്രീയചൂട് ഉയരുന്നു. മുണ്ടിന്റെ അറ്റത്തെന്ന പോലെ പേരിന്റെ അറ്റത്തും ‘കര’ ചേർത്തുപിടിച്ച എൽഡിഎഫിന്റെ സുധീർ കരമനയും എൻഡിഎയുടെ കരമന ജയനും, താടിയിലെ വെള്ളക്കരയുമായി യുഡിഎഫിന്റെ സി.പി. ജോണും നേർക്കുനേർ എത്തിയതോടെ തിരുവനന്തപുരം മണ്ഡലം ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വലിയശാല കാവിൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടെ സ്ഥാനാർഥികൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് വോട്ടർമാർക്കും കൗതുകമായി.
പ്രവചനം വിജയമെന്ന് സുധീർ കരമന
തിയറ്ററുകളിൽ തരംഗമായ ‘ആട് 3’ സിനിമയിൽ മന്ത്രവാദിയുടെ വേഷമിടുന്ന സുധീർ കരമനയ്ക്ക് തന്റെ കന്നി മത്സരത്തിന്റെ ഫലത്തെക്കുറിച്ച് ഒട്ടും സംശയമില്ല. “വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും,” സുധീർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർമാരുടെ മനസ്സറിയാനുള്ള മന്ത്രം ഇടതുമുന്നണിക്കറിയാമെന്നാണ് സുധീറിന്റെ പക്ഷം. രാവിലെ വേളിയിലും വലിയതുറയിലും പര്യടനം നടത്തിയാണ് സുധീർ വലിയശാലയിലെത്തിയത്. വെയിലിൽ തളരാതെ ഓരോ വോട്ടറെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ സുപരിചിതനായ നടനൊപ്പം സെൽഫിയെടുക്കാനും വോട്ടർമാരുടെ തിരക്കായിരുന്നു. എസി റൂമിലിരുന്ന് ചെയ്യാവുന്നതല്ല പൊതുപ്രവർത്തനമെന്നും ജനങ്ങൾക്കിടയിൽ നിൽക്കാനാണ് തനിക്ക് താൽപ്പര്യമെന്നും സുധീർ പറയുന്നു.
പാരമ്പര്യം കാക്കാൻ സി.പി. ജോൺ
നാലര പതിറ്റാണ്ടായി തിരുവനന്തപുരം കർമമണ്ഡലമാക്കിയ സി.പി. ജോൺ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ്. പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വോട്ടഭ്യർത്ഥനയുമായി എത്തിയ അദ്ദേഹത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. എം.വി. രാഘവന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ നേരവകാശിയായാണ് സി.പി. ജോൺ ഇക്കുറി ജനവിധി തേടുന്നത്. യുഡിഎഫ് പ്രവർത്തകരുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളിൽ ഊന്നിയാണ് തന്റെ പ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളിമുറ്റത്ത് വെച്ച് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരനെ കണ്ടുമുട്ടിയപ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം പുതുക്കാനും അദ്ദേഹം മറന്നില്ല.
സ്വന്തം നാട്ടിൽ കരമന ജയൻ
ജനിച്ചുവളർന്ന മണ്ണിൽ ആദ്യമായി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് എൻഡിഎ സ്ഥാനാർഥി കരമന ജയൻ. മുൻപ് പാറശാലയിൽ രണ്ടുതവണ മത്സരിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തെ വോട്ടർമാർ ജയന് കുടുംബാംഗങ്ങളെപ്പോലെയാണ്. വലിയശാലയിലെ വീടുകളിൽ വോട്ട് ചോദിക്കുന്നതിനേക്കാൾ ഉപരി വിശേഷങ്ങൾ ചോദിച്ചറിയാനാണ് ജയൻ സമയം കണ്ടെത്തിയത്. “കുട്ടിക്കാലം മുതൽ കാണുന്നവരാണ് ഇവരെല്ലാം, അവർക്ക് എന്നെ നന്നായി അറിയാം,” ജയൻ പറഞ്ഞു. കോർപറേഷനിൽ ബിജെപി നേടിയ മുന്നേറ്റം നിയമസഭാ മണ്ഡലത്തിലും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം.
പ്രതീക്ഷയോടെ മുന്നണികൾ
കഴിഞ്ഞ തവണ ആന്റണി രാജുവിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത മണ്ഡലം ഇത്തവണ നിലനിർത്തുക എന്നത് ഇടതുമുന്നണിക്ക് അഭിമാനപ്രശ്നമാണ്. എന്നാൽ, 2011 ലും 2016 ലും വി.എസ്. ശിവകുമാറിലൂടെ മണ്ഡലം കൈപ്പിടിയിലൊതുക്കിയ യുഡിഎഫ്, സി.പി. ജോണിലൂടെ അത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയും ഇക്കുറി വലിയ പ്രതീക്ഷയിലാണ്. വോട്ടർമാരുടെ ഓരോ ചലനവും സശ്രദ്ധം വീക്ഷിക്കുന്ന മൂന്ന് സ്ഥാനാർഥികളും മണ്ഡലത്തിൽ ‘കരപറ്റാൻ’ ആഞ്ഞു തുഴയുകയാണ്.
thiruvananthapuram-election-candidate-sudheer-karamana-cp-john-karamana-jayan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



