ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്റെ വേദനയിലാണ് ലോകത്തെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ. മാർപാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പിലൂടെയാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. 80 വയസ്സിനു താഴെയുള്ള കർദിനാൾമാർക്കാണ് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുക. ലോകത്തെമ്പാടുമുള്ള 252 കർദിനാൾമാരിൽ 138 പേർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനാകും.പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നവരിൽ 4 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നു. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ 6 കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസ്സായ കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിനും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാൻ സാധിക്കില്ല. സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്.
മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ (65)
കേരളത്തിൽ നിന്നുള്ള സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പാണ്. 1986 ൽ പൗരോഹിത്യം സ്വീകരിച്ചു. 2014– 18 കാലഘട്ടത്തിൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാളായി നിയമിച്ചത്. ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനായി 2013-ൽ നടന്ന കോൺക്ലേവിൽ വോട്ട് ചെയ്ത 117 കർദിനാൾമാരിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു.
കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് (51)
1973-ൽ കേരളത്തിൽ ജനിച്ച ജോർജ് ജേക്കബ് കൂവക്കാടിനെ 2024-ൽ ഫ്രാൻസിസ് മാർപാപ്പയാണ് കർദിനാളായി നിയമിച്ചത്. വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2021-ൽ, പോപ്പിന്റെ വിദേശ യാത്രകൾ ഏകോപിപ്പിക്കാനുള്ള ചുമതലയും അദ്ദേഹത്തിനെ ഏൽപ്പിച്ചിരുന്നു.
കർദിനാൾ ഫിലിപ്പ് നേരി ഫെറോ (72)
ഗോവയിലെയും ദാമനിലെയും ആർച്ച് ബിഷപ്പാണ് അദ്ദേഹം. 1953 ൽ ഗോവയിലെ അൽഡോണയിൽ ജനിച്ചു. 2022 ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാളായി പ്രഖ്യാപിച്ചത്. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റാണ്. വ്യത്യസ്ത മതങ്ങൾ തമ്മിലുള്ള സഹകരണത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളാൽ ശ്രദ്ധേയനാണ് അദ്ദേഹം.
കർദിനാൾ ആന്റണി പൂല (64)
ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ദളിത് ആർച്ച് ബിഷപ്പായ കർദിനാൾ ആന്റണി പൂല ഹൈദരാബാദിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പാണ്. 1961ൽ ആന്ധ്രാപ്രദേശിലാണ് അദ്ദേഹം ജനിച്ചത്. 2022 ഓഗസ്റ്റിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാളായി നിയമിച്ചു. 2022 ൽ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ദാരിദ്ര്യം കാരണം ഏഴാം ക്ലാസിനുശേഷം സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടിവന്നുവെന്നും എന്നാൽ മിഷനറിമാർ തന്റെ വിദ്യാഭ്യാസത്തിനു സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.



