യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡൻ തൻ്റെ കാലാവധി തീരും മുൻപ് കമല ഹാരിസിന് ഏർപ്പെടുത്തിയ സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് അവരുടെ ഉപദേശകരിൽ ഒരാളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജനുവരിയിൽ പദവി ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് ഈ അധിക സുരക്ഷ ലഭിക്കാൻ നിയമപ്രകാരം കമല ഹാരിസിന് അർഹതയുണ്ടായിരുന്നു. അത് ജൂലായിയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ജോ ബൈഡൻ ഒപ്പിട്ട ഒരു നിർദ്ദേശപ്രകാരം ഈ സുരക്ഷ രഹസ്യമായി ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു മെമ്മോയിലൂടെ ട്രംപ് ഇത് റദ്ദാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 28ൽ പുറത്തിറക്കിയ മെമ്മോയിൽ കമല ഹാരിസിനായി നിയമം അനുശാസിക്കുന്നതിനപ്പുറം എക്സിക്യൂട്ടീവ് മെമ്മോറാണ്ടം വഴി മുമ്പ് അംഗീകരിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബർ 1 മുതൽ നിർത്തലാക്കാൻ സീക്രട്ട് സർവീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഈ നീക്കം സ്ഥിരീകരിച്ചതായി ബിബിസി വ്യക്തമാക്കുന്നു.
നിയമപരമായി അവർക്ക് അർഹതപ്പെട്ട ആറ് മാസത്തിനപ്പുറം സുരക്ഷ നീട്ടുന്നതിനെ ന്യായീകരിക്കുന്ന തരത്തിൽ ആശങ്കാജനകമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതോടെ ലോസ് ആഞ്ചൽസിൽ കമല ഹാരിസിനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഏജന്റുമാരെയും, ഭീഷണികൾ തിരിച്ചറിഞ്ഞ് മുൻകൂട്ടി തടയുന്നതിനുള്ള സുരക്ഷാ ഇന്റലിജൻസ് സംവിധാനങ്ങളെയും അവർക്ക് നഷ്ടമാകും. സമാനമായ സുരക്ഷ സ്വകാര്യമായി ഏർപ്പെടുത്തുകയാണെങ്കിൽ, വർഷം ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരും.
വൈസ് പ്രസിഡൻ്റ് ആയിരുന്ന കാലത്ത് ഹാരിസിന് പലതവണ സുരക്ഷാ ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ വനിതാ, കറുത്തവർഗ്ഗക്കാരിയായ വൈസ് പ്രസിഡൻ്റ് ആയതുകൊണ്ട് ഭീഷണികൾ വർധിച്ചിരുന്നതായി സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ വർഷം മുൻ പ്രസിഡൻ്റ് ട്രംപിനും വധശ്രമം ഉണ്ടായിരുന്നു. അന്ന് സീക്രട്ട് സർവീസ് സുരക്ഷ വളരെ നിർണ്ണായകമായിരുന്നു.



