സസ്ക്കാച്ചെവൻ : സസ്ക്കാച്ചെവൻ സർവകലാശാല (U of S) അടുത്ത അക്കാദമിക് വർഷത്തേക്ക് ശരാശരി 3.8 ശതമാനം ട്യൂഷൻ ഫീസ് വർധന പ്രഖ്യാപിച്ചു. ഈ തീരുമാനം വിദ്യാർത്ഥികളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. വർധിച്ചുവരുന്ന ഭക്ഷണ-താമസ ചെലവുകൾക്കിടയിൽ ഈ വർധനവ് വിദ്യാർത്ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതൽ വഷളാക്കുമെന്ന് സസ്ക്കാച്ചെവൻ സർവകലാശാല വിദ്യാർത്ഥി യൂണിയൻ (USSU) മുന്നറിയിപ്പ് നൽകുന്നു.
വിദ്യാർത്ഥികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച USSU പ്രസിഡന്റ് ക്രുണാൽ ചാവ്ദ, “വിദ്യാർത്ഥികൾ ഇപ്പോൾത്തന്നെ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്. വർധിച്ചുവരുന്ന താമസ ചെലവുകളും ഭക്ഷണ വിലയും കാരണം കടബാധ്യത കൂടുകയാണ്. കൂടുതൽ വിദ്യാർത്ഥികൾ വായ്പകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സർവകലാശാല അനുവദിച്ച ഒരു മില്യൺ ഡോളർ അടിയന്തര സഹായ ഫണ്ട് സ്വാഗതാർഹമാണെങ്കിലും, ഇത് പ്രശ്നത്തിന്റെ ആഴം കണക്കിലെടുക്കുമ്പോൾ അപര്യാപ്തമാണ്” എന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, ഫീസ് വർധനവ് അനിവാര്യമാണെന്ന് സർവകലാശാല അധികൃതർ പ്രതികരിച്ചു. വിദ്യാഭ്യാസ നിലവാരം നിലനിർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനത്തിനും ഈ വർധനവ് ആവശ്യമാണെന്നും മറ്റ് സർവകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർധനവ് ന്യായമാണെന്നും അവർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ബർസറികൾ, അടിയന്തര സഹായങ്ങൾ എന്നിവയിലൂടെ തുടർന്നും പിന്തുണ നൽകുമെന്ന് സർവകലാശാല ഉറപ്പു നൽകി.



