തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. സമഗ്രമായ വോട്ടർപട്ടിക പരിഷ്കരണ (SIR) നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്. വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാൻ ഇപ്പോൾ തന്നെ https://electoralsearch.eci.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്ന് 2.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത്, അന്തിമ പട്ടിക പ്രകാരം ആകെ വോട്ടർമാരുടെ എണ്ണം 2,69,53,644 ആണ്. അതായത് ഏകദേശം 9 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് പുറത്തായി. ഇതിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. കൂടാതെ 2.23 ലക്ഷം പ്രവാസി വോട്ടർമാരും 54,110 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നു. കന്നി വോട്ടർമാരായ 18-19 പ്രായപരിധിയിലുള്ള 4.24 ലക്ഷം പേരും 85 വയസ്സിന് മുകളിലുള്ള 2.04 ലക്ഷം പേരും ഇത്തവണ വോട്ട് രേഖപ്പെടുത്തും.
മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ, ഇരട്ട വോട്ടുള്ളവർ എന്നിവരെ ഒഴിവാക്കാൻ നടത്തിയ കർശന പരിശോധനയെത്തുടർന്നാണ് വോട്ടർമാരുടെ എണ്ണത്തിൽ ഇത്രയും കുറവുണ്ടായത്. കരട് പട്ടികയിൽ നിന്ന് മാത്രം 53,229 പേരെയാണ് ഇത്തരത്തിൽ ഒഴിവാക്കിയത്. അതേസമയം പുതുതായി അപേക്ഷിച്ച 15 ലക്ഷത്തോളം പേരെ പരിശോധനകൾക്ക് ശേഷം പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഒരു വീട്ടിലുള്ളവർക്ക് തന്നെ വിവിധ ബൂത്തുകളിലായി വോട്ടുകൾ മാറിപ്പോയെന്ന ആക്ഷേപം ചിലയിടങ്ങളിൽ ഉയരുന്നുണ്ട്.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പുതിയ വോട്ടർമാർക്ക് ആശങ്ക വേണ്ട. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നത് വരെ പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ ഇനിയും അവസരമുണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The final voter list for the upcoming Kerala assembly elections has been published



