കാനഡയിൽ വരുമാനത്തിൽ വലിയൊരു വിടവുണ്ടാകുമ്പോൾ, ദിവസേനയുള്ള ചെലവുകൾ പോലും താങ്ങാനാവാത്ത സാധാരണക്കാരായ ആളുകളുടെ ജീവിതം വഴിമുട്ടുന്നു. ഈ പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ട് പോകാനായി അവിടെയുള്ളവർ തിരഞ്ഞെടുക്കുന്ന ഒരു വഴിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. വാൻകൂവറിലെ ‘ബിന്നേഴ്സ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ ഇതിലൂടെ ആഴ്ചയിൽ ഏകദേശം $100 വരെ വരുമാനം നേടുന്നുണ്ട്. ഇത് അവർക്ക് ഭക്ഷണം വാങ്ങാനും മറ്റ് അത്യാവശ്യ ബില്ലുകൾ അടക്കാനും സഹായകമാകുന്നു.
കഴിഞ്ഞ രണ്ടര വർഷമായി മാലിന്യങ്ങൾ ശേഖരിച്ച് ഉപജീവനം കഴിക്കുന്ന ഗ്രാന്റ് കിലിയൻ, താൻ ഇതിൽ വളരെ മികച്ചവനാണെന്ന് പറയുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് $50-$60 വരെ സമ്പാദിക്കാൻ കഴിയാറുണ്ട്. ഈ പണം ഭക്ഷണം, ബില്ലുകൾ, സിഗരറ്റ് എന്നിവയ്ക്കായി ഉപയോഗിക്കുന്നു. കിലിയൻ പറയുന്നത്, “ഞാൻ കുറ്റകൃത്യങ്ങളോ മോഷണമോ ചെയ്യാറില്ല. ഇത് അധിക വരുമാനം നേടാനുള്ള സത്യസന്ധമായ ഒരു വഴിയാണ്.” വേനൽക്കാലത്താണ് ബിയർ, സോഡ, മറ്റ് പാനീയങ്ങൾ എന്നിവയുടെ ഒഴിഞ്ഞ പാത്രങ്ങൾ കൂടുതലായി ലഭിക്കുന്നത്. ഈ സമയങ്ങളിൽ ഒരു രാത്രിയിൽ $200 മുതൽ $300 വരെ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
ബിന്നേഴ്‌സ് പ്രൊജക്റ്റിൽ ജോലി ചെയ്യുന്ന ഫ്രാൻസിസ് ടബാൻ എന്നയാൾക്ക് 12 വർഷത്തെ ബിന്നർ പരിചയമുണ്ട്. അദ്ദേഹം പറയുന്നതനുസരിച്ച് വാൻകൂവറിൽ ഈ ജോലി ചെയ്യുന്നവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്. മുൻപ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ മദ്യപാനികളോ ആയിരുന്ന ചുരുക്കം ചില ആളുകളാണ് ഈ തൊഴിൽ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ജോലി നഷ്ടപ്പെട്ടവരും വരുമാനം കുറഞ്ഞവരും ഉയർന്ന ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്നവരുമാണ് ഈ ജോലിയിലേക്ക് കൂടുതലായി വരുന്നത്.
ഡൽഹൗസി യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ലാർസ് ഓസ്ബെർഗ് പറയുന്നതനുസരിച്ച്, കുറഞ്ഞ വരുമാനമുള്ള ആളുകൾക്കാണ് സാമ്പത്തിക പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്. അവരാണ് തൊഴിൽ നഷ്ടപ്പെടാനും വേതന വർധനവ് ഇല്ലാതിരിക്കാനും സാധ്യതയുള്ളവർ. കാനഡയിൽ വരുമാന വിടവ് വർദ്ധിക്കുകയാണ്. 2025-ന്റെ ആദ്യ പാദത്തിൽ, ഉയർന്ന വരുമാനക്കാരും കുറഞ്ഞ വരുമാനക്കാരും തമ്മിലുള്ള അന്തരം റെക്കോർഡ് നിലയിലെത്തി. ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരുടെ വേതന വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ ദുർബലമാണെന്നും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
The country is in economic crisis; ordinary people are collecting garbage to eliminate poverty



