രണ്ട് മാസത്തോളം നീണ്ട പണിമുടക്കിന് ശേഷം കാനേഡിയൻ ഹിയറിംഗ് സർവീസസ് (CHS) ജീവനക്കാർ ജൂലൈ 14 തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും. പുതിയ മൂന്നുവർഷത്തെ കരാർ അംഗീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. പെൻഷൻ, ശമ്പള വർദ്ധനവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പുതിയ കരാറിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ പണിമുടക്ക് തങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുവെന്നും CHS-ലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് ബധിര (Deaf) സമൂഹം പറയുന്നത്. ആവശ്യമായ സേവനങ്ങൾ ലഭിക്കാതെ ഗുരുതരമായ ബുദ്ധിമുട്ടുകളാണ് ഈ കാലയളവിൽ അവർക്ക് നേരിടേണ്ടി വന്നത്.
ഒട്ടാവയിലെ ആശുപത്രിയിൽ ഹൃദയാഘാതാവസ്ഥയിൽ ചികിത്സ തേടിയെത്തിയ ജെസിക്ക സർജൻ്റ് എന്ന ബധിരയായ യുവതിക്ക് അമേരിക്കൻ സൈൻ ഭാഷയിൽ ആശയവിനിമയം നടത്താൻ ഒരു ഇന്റർപ്രെട്ടറെ ലഭിക്കാൻ 5.5 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. “എൻ്റെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഭയാനകമായ ഒറ്റപ്പെടലിലാണെന്ന് തോന്നി,” ജെസിക്ക അവരുടെ ദുരനുഭവം പങ്കുവെച്ചു. ഒടുവിൽ ഒരു ഇന്റർപ്രെട്ടർ എത്തിയെങ്കിലും, പത്ത് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇന്റർപ്രെട്ടറെ ലഭ്യമായില്ല. ജെസിക്കയുടെ അനുഭവം പോലെ നൂറുകണക്കിന് ബധിരർക്ക് സമാനമായ ദുരിതങ്ങൾ ഈ പണിമുടക്ക് കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്.
ഒണ്ടാറിയോ കൾച്ചറൽ സൊസൈറ്റി ഓഫ് ദ ഡെഫിൻ്റെ പ്രസിഡൻ്റായ ലിയ റിഡൽ പറയുന്നത്, CHS ബധിര സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരെ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. അവർ ബധിര സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു, ബധിര സമൂഹത്തോടൊപ്പം അല്ല. അതാണ് ഏറ്റവും വലിയ പ്രശ്നം റിഡൽ വ്യക്തമാക്കി. CHS-ൻ്റെ വെബ്സൈറ്റിൽ ബോർഡിൽ ഭൂരിപക്ഷവും ബധിരരാണെന്ന് പറയുന്നുണ്ടെങ്കിലും, ബയോകളിൽ ഇത് വ്യക്തമാക്കുന്ന രണ്ട് പേർ മാത്രമേയുള്ളൂ എന്നും റിഡൽ ചൂണ്ടിക്കാട്ടി. പത്ത് വയസ്സുള്ള തന്റെ ബധിരനായ മകനെ അമേരിക്കൻ സൈൻ ലാംഗ്വേജ് (ASL) പഠിപ്പിക്കാൻ CHS-ന്റെ സഹായം തേടിയിരുന്ന ഖലീല മക്‌നൈറ്റ് എന്ന യുവതിക്ക് പണിമുടക്ക് വലിയ തിരിച്ചടിയായി.
മക്കളുടെ മെഡിക്കൽ അപ്പോയിൻ്റ്‌മെൻ്റുകളിൽ പോലും ഒരു അമ്മയ്ക്കും ഇന്റർപ്രെട്ടർക്കും ഒരേ സമയം പ്രവർത്തിക്കേണ്ടി വരുന്നത് വലിയ മാനസിക സമ്മർദ്ദമാണെന്നും കുട്ടിക്ക് സ്വയം കാര്യങ്ങൾ നേരിടാനുള്ള പരിശീലനം നഷ്ടമായെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ CHS ജീവനക്കാരുടെ ഇത് രണ്ടാമത്തെ പണിമുടക്കാണ്. 2017-ൽ 10 ആഴ്ച നീണ്ട സമരം നടന്നിരുന്നു. “സമൂഹം തന്നെ പാർശ്വവൽക്കരിക്കപ്പെട്ടതാണ്, CHS അതേ സമൂഹത്തെ വീണ്ടും പാർശ്വവൽക്കരിക്കുകയാണ്,” ഖലീല കൂട്ടിച്ചേർത്തു.
ഒട്ടാവയിൽ നിന്നുള്ള ജൂഡിത് ഗ്രീവ്‌സ് എന്ന വ്യക്തി കഴിഞ്ഞ ഇരുപത് വർഷമായി CHS-ൽ നിന്ന് മാനസികാരോഗ്യ സേവനങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ സ്വീകരിക്കുന്നയാളാണ്. ഇന്ന് പല സേവനങ്ങളും ഓൺലൈനായി മാറിയപ്പോൾ, സാറ്റലൈറ്റ് ഇൻ്റർനെറ്റ് മാത്രമുള്ള അവർക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. “കഴിഞ്ഞ 10 വർഷമായി അവരുടെ മാനേജ്മെൻ്റ് പിന്നോട്ട് പോവുകയാണെന്ന് തോന്നുന്നു,” ഗ്രീവ്‌സ് പറഞ്ഞു. അതേസമയം, CHS-ൻ്റെ പ്രതികരണം, “സാമൂഹിക സേവനങ്ങൾക്കായി 100% സഹായം നൽകിയിട്ടുണ്ട്” എന്നാണ്.
എന്നാൽ, വ്യക്തിഗത കേസുകളെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. CHS ജീവനക്കാരുടെ തിരിച്ചുവരവിനെ ബധിര സമൂഹം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ട്, “ബധിര സമൂഹത്തോടൊപ്പം ചേർന്ന് ബധിര സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുക” എന്ന നയപരമായ മാറ്റമാണ് സ്ഥാപനത്തിൽ ആവശ്യമെന്ന് അവർ ശക്തമായി ആവശ്യപ്പെടുന്നു.



