ഗാസയിൽ വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയിൽ സമാധാനത്തിനും സഹായത്തിനും വേണ്ടി ആഹ്വാനം ചെയ്തുകൊണ്ട് പതിനായിരക്കണക്കിന് പ്രകടനക്കാർ ഞായറാഴ്ച സിഡ്‌നിയിലെ പ്രശസ്തമായ ഹാർബർ ബ്രിഡ്ജിൽ മാർച്ച് നടത്തി. പലസ്തീൻ അധികൃതർ പറയുന്നതനുസരിച്ച്, ഗാസയിൽ രണ്ട് വർഷം നീണ്ട യുദ്ധത്തിൽ 60,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഭക്ഷണ ദൗർലഭ്യം ഗുരുതരമായ പട്ടിണിക്ക് കാരണമാകുന്നുണ്ടെന്ന് സർക്കാരുകളും മാനുഷിക സംഘടനകളും പറയുന്നു.
‘മാർച്ച് ഫോർ ഹ്യുമാനിറ്റി’ എന്ന് സംഘാടകർ പേരിട്ട മാർച്ചിൽ പങ്കെടുത്ത ചിലർ, പട്ടിണിയുടെ പ്രതീകമായി പാത്രങ്ങളും ചട്ടികളും കയ്യിലേന്തിയിരുന്നു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയടക്കം എല്ലാ പ്രായത്തിലുമുള്ള ആളുകൾ മാർച്ചിൽ പങ്കെടുത്തു. പലരും പലസ്തീൻ പതാകകൾ വീശുകയും “നമ്മളെല്ലാം പലസ്തീനികളാണ്” എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ന്യൂ സൗത്ത് വെയിൽസ് പോലീസ് 90,000 പേർ പങ്കെടുത്തതായി അറിയിച്ചു, എന്നാൽ സംഘാടകരായ പാലസ്‌റ്റൈൻ ആക്ഷൻ ഗ്രൂപ്പ് സിഡ്‌നി 300,000 പേർ പങ്കെടുത്തതായി അവകാശപ്പെട്ടു.
അപകട സാധ്യതയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി മാർച്ച് തടയാൻ പോലീസ് ശ്രമിച്ചിരുന്നുവെങ്കിലും, ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി മാർച്ചിന് അനുമതി നൽകി. സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലധികം പോലീസുകാരെ വിന്യസിച്ചിരുന്നു. മെൽബണിലും സമാനമായ പ്രതിഷേധ മാർച്ച് നടന്നു.
സമീപകാലത്തായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഫ്രാൻസിൻ്റെയും കാനഡയുടെയും പ്രസ്താവനകളും, ഇസ്രായേൽ മാനുഷിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ തങ്ങളും ഇതേ പാത പിന്തുടരുമെന്ന ബ്രിട്ടന്റെ നിലപാടും ഇസ്രായേലിന് മേലുള്ള നയതന്ത്ര സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്. അതേസമയം, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് ഇതുവരെ പിന്തുണച്ചിട്ടില്ല.



