കൊളംബോ: 2026 ടി20 ലോകകപ്പിലെ ഹൈ-വോൾട്ടേജ് പോരാട്ടത്തിൽ പാകിസ്താനെ 61 റൺസിന് തകർത്ത് ഇന്ത്യ ആധികാരിക വിജയം നേടി. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓപ്പണർ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗും ബൗളർമാരുടെ മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. 40 പന്തുകളിൽ നിന്ന് 77 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 27 പന്തിൽ നിന്ന് അർധസെഞ്ചുറി പൂർത്തിയാക്കിയ കിഷൻ, തിലക് വർമ്മയുമായി ചേർന്ന് 87 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. ഷഹീൻ അഫ്രീദിയടക്കമുള്ള പാക് പേസർമാരെ അതിർത്തി കടത്തി കിഷൻ തകർത്താടിയപ്പോൾ ഇന്ത്യ മികച്ച നിലയിലെത്തി.
മധ്യ ഓവറുകളിൽ പാകിസ്താൻ സ്പിന്നർ സയിം അയ്യൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (32), ശിവം ദുബെ (27), റിങ്കു സിംഗ് എന്നിവർ ചേർന്ന് ഇന്ത്യയെ 170 കടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ പാക് ബാറ്റർമാരെ വരിഞ്ഞുമുറുക്കി. റൺ റേറ്റ് ഉയരുന്നത് തടയാൻ കഴിയാതെ വന്നതോടെ പാക് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു, അതോടെ 61 റൺസിന്റെ വലിയ വിജയം ഇന്ത്യ സ്വന്തമാക്കി.ഈ വിജയത്തോടെ ലോകവേദികളിൽ പാകിസ്താനെതിരെയുള്ള തങ്ങളുടെ ആധിപത്യം ഇന്ത്യ ഒരിക്കൽ കൂടി ഉറപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Team India crushes Pakistan in T20 World Cup; wins by 61 runs



