കടൽ മാർഗ്ഗം യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം റെക്കോർഡ് ഭേദിച്ച് മുന്നേറുന്നുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് അധികൃതർ ബോട്ടുകൾ തടയാൻ ശ്രമിക്കുമ്പോഴും, മനുഷ്യക്കടത്ത് സംഘങ്ങൾ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ടാക്സി ബോട്ടുകൾ’ എന്ന് പേരുള്ള പുതിയ രീതിയാണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിന്ന് ബോട്ട് കടലിലിറക്കി, തീരത്തോട് ചേർന്ന് സഞ്ചരിച്ച് വെള്ളത്തിൽ കാത്തുനിൽക്കുന്നവരെ കയറ്റിക്കൊണ്ടുപോകുന്നതാണ് ഈ രീതി. പോലീസ് നിരീക്ഷണം ഒഴിവാക്കാനാണ് ഈ പുതിയ തന്ത്രം.
കഴിഞ്ഞ വെള്ളിയാഴ്ച അതിരാവിലെ, കാലൈസിന് സമീപം വിസ്സന്റ് ഗ്രാമത്തിലെ കടലിൽ ഏകദേശം 80 പേരോളമാണ് അരക്കെട്ട് വെള്ളത്തിൽ ബ്രിട്ടനിലേക്ക് കടൽമാർഗം കുടിയേറനായി കാത്തുനിന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട ഈ സംഘത്തിൽ എറിത്രിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. ഫ്രഞ്ച് പോലീസിന് മൂക്കിൻതുമ്പത്തു നിന്നാണ് ഒരു ടാക്സി ബോട്ട് എത്തി ആളുകളെ കയറ്റി പോയത്.
ഫ്രഞ്ച് പോലീസിന്റെ നിലവിലെ നിയമങ്ങൾ അനുസരിച്ച്, മുങ്ങാൻ പോകുന്നവരെ രക്ഷിക്കാനോ, മണൽതിട്ടകളിൽ കുടുങ്ങുന്ന ബോട്ടുകളെ തടയാനോ മാത്രമേ അവർക്ക് കഴിയൂ.
വെള്ളത്തിൽ വെച്ച് ബോട്ടുകളെ തടയുന്നത് അപകടകരമാണെന്ന് പോലീസ് പറയുന്നു. എന്നാൽ, കടലിൽ കൂടുതൽ ശക്തമായി ഇടപെടാൻ കഴിയുന്ന തരത്തിൽ നിയമങ്ങൾ മാറ്റാൻ ഫ്രഞ്ച് സർക്കാർ ആലോചിക്കുന്നുണ്ട്. പുതിയ ‘മാരിടൈം ഡോക്ട്രിൻ’ പ്രകാരം, തീരത്തുനിന്ന് 300 മീറ്റർ വരെ അകലെ ബോട്ടുകളെ തടയാൻ പ്രത്യേക സ്ക്വാഡുകൾക്ക് അനുമതി നൽകിയേക്കും. ഇത് മനുഷ്യക്കടത്തുകാരെ തടയാൻ കൂടുതൽ സഹായകമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
മനുഷ്യക്കടത്തുകാർ അതിവേഗം തന്ത്രങ്ങൾ മാറ്റുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. നേരത്തെ, മണൽക്കുന്നുകളിലും വനങ്ങളിലുമായിരുന്നു ഇവർ ബോട്ടുകൾ നിർമ്മിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, രഹസ്യമായി കെട്ടിടങ്ങളിൽ വെച്ച് ബോട്ട് നിർമ്മാണം നടത്തി കടലിലേക്ക് അതിവേഗം എത്തിക്കുകയാണ്. ഇത് പോലീസിന് ബോട്ടുകൾ തടയാനുള്ള അവസരം കുറയ്ക്കുന്നു.
യുകെയിലേക്കുള്ള ആകർഷണമാണ് കുടിയേറ്റക്കാരുടെ ഈ ഒഴുക്കിന് പ്രധാന കാരണമെന്ന് ഫ്രഞ്ച് അധികൃതർ പറയുന്നു. യുകെ ഈ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക തകർച്ചയുമെല്ലാം കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



