വർഷങ്ങൾ പഴക്കമുള്ള റിയോ ഗ്രാൻഡെ ജലവിതരണ തർക്കത്തിൽ ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി മെക്സിക്കോ. 1944-ലെ ജലവിഭജന ഉടമ്പടി പ്രകാരം അമേരിക്കയ്ക്ക് അടിയന്തിരമായി ജലം വിട്ടുനൽകാൻ മെക്സിക്കോ സമ്മതിച്ചിരിക്കുന്നു. തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ മെക്സിക്കോ പരാജയപ്പെട്ടെന്നും ടെക്സസിലെ കർഷകരിൽ നിന്ന് ജലം “മോഷ്ടിക്കുന്നു” എന്നും ആരോപിച്ച പ്രസിഡന്റ് ട്രംപ്, പ്രശ്നം പരിഹരിക്കപ്പെടാതിരുന്നാൽ അധിക തീരുവകൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, മെക്സിക്കോ ഉടൻ റിയോ ഗ്രാൻഡെ നദിയിൽ നിന്ന് ജലം വിട്ടുനൽകുമെന്നും വരാനിരിക്കുന്ന മഴക്കാലത്ത് കൂടുതൽ ജലം കൈമാറുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും അറിയിച്ചു. ജലക്ഷാമം നേരിടുന്ന ടെക്സസിലെ റിയോ ഗ്രാൻഡെ താഴ്‌വരയിലെ കർഷകരെയും നഗരസഭകളെയും ഈ നീക്കം സഹായിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു.
ഒക്ടോബറിൽ അവസാനിക്കുന്ന ഇപ്പോഴത്തെ സൈക്കിളിൽ മെക്സിക്കോ 1.55 ബില്യൺ ക്യൂബിക് മീറ്റർ ജലം കുടിശികയായതോടെ സ്ഥിതി ഗുരുതരമായിരുന്നു. കൊളറാഡോ നദിയിൽ നിന്നുള്ള യുഎസ് പ്രവാഹത്തിന് പകരമായി റിയോ ഗ്രാൻഡെയിൽ നിന്ന് ജലം നൽകണമെന്ന ദീർഘകാല കരാറാണ് തർക്കത്തിന് കാരണം. വ്യാപാരം, കുടിയേറ്റം, മയക്കുമരുന്ന് നിയന്ത്രണം എന്നിവയിലെ സംഘർഷങ്ങൾക്കിടയിലാണ് ഈ വിവാദം ഉയരുന്നത്. അതിർത്തിയുടെ ഇരുവശത്തുമുള്ള വരൾച്ചയും ജലത്തിന്റെ ആവശ്യകത വർധിക്കുന്നതും ഉടമ്പടി പാലിക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുന്നു.



