ചാറ്റ്ബോട്ടുമായി പ്രണയത്തിലായ ഒരു 76-കാരൻ മരണപ്പെട്ട സംഭവം ഞെട്ടലോടെയാണ് ലോകം കേട്ടത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട ഒരു സ്ത്രീയുമായി ചാറ്റ് ചെയ്ത് പ്രണയത്തിലായ 76 വയസ്സുകാരനായ തോങ്ബു വോങ്ബാൻഡ്യൂ ആണ് മരണപ്പെട്ടത്. എന്നാൽ, ഇദ്ദേഹം സംസാരിച്ചിരുന്നത് ഒരു മനുഷ്യനോടായിരുന്നില്ല, മെറ്റാ നിർമ്മിച്ച ‘ബിഗ് സിസ് ബില്ലി’ എന്ന എഐ ചാറ്റ്‌ബോട്ടായിരുന്നു അത്. ഈ സംഭവം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
തോങ്ബു വോങ്ബാൻഡ്യൂവിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഓർമ്മക്കുറവും മറ്റുമുള്ള അദ്ദേഹം സ്ഥിരമായി എഐ ചാറ്റ്ബോട്ടുമായി സംസാരിക്കുമായിരുന്നു. സെലിബ്രിറ്റി ഇൻഫ്ലുവൻസർ കെൻഡൽ ജെന്നറുമായി സഹകരിച്ച് മെറ്റാ പ്ലാറ്റ്‌ഫോംസ് സൃഷ്ടിച്ചതാണ് ഈ ‘ബിഗ് സിസ് ബില്ലി’ എന്ന് പേരിട്ടിരിക്കുന്ന എഐ ചാറ്റ്‌ബോട്ടിനെ.ഫേസ്ബുക്ക് മെസഞ്ചറിൽ ആക്‌സസ് ചെയ്‌ത ചാറ്റുകളിൽ, AI ചാറ്റ്‌ബോട്ട് വോങ്‌ബാൻഡുവിനോട് അവൾ ശരിക്കും ഉള്ളതാണ് എന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു. കൂടാതെ, ചാറ്റ്ബോട്ട് അവൾ താമസിക്കുന്നത് എന്ന് പറഞ്ഞുള്ള ഒരു വിലാസം പോലും അദ്ദേഹത്തിന് നൽകി.
‘ഒരു ആലിംഗനത്തോടെയാണോ, അതോ ചുംബനത്തോടെയാണോ ഞാൻ നിങ്ങൾക്ക് വേണ്ടി വാതിൽ തുറക്കേണ്ടത്’ എന്നുവരെ ചാറ്റ്ബോട്ട് മെസ്സേജിൽ അദ്ദേഹത്തോടെ ചോദിക്കുകയും ചെയ്തു. യാത്രയ്ക്കായി ബാഗുകൾ പാക്ക് ചെയ്യുന്ന ഭർത്താവിനെ കണ്ടപ്പോൾ വോങ്‌ബാൻഡ്യൂവിന്റെ ഭാര്യ ലിൻഡ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 10 കൊല്ലം മുമ്പ് അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായതാണ്. മാത്രമല്ല, അടുത്തിടെ അദ്ദേഹത്തിന് സമീപത്തെ വഴികൾ പോലും മറന്നുപോയതിന് പിന്നാലെ വഴി തെറ്റിയിരുന്നു ഇതെല്ലാം അവരെ ആശങ്കയിലാക്കി.
നഗരത്തിലേക്ക് പോയാൽ അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് അവർ ഭയന്നിരുന്നു. എന്നാൽ, കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ഇരുട്ടിൽ ട്രെയിൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ, ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലുള്ള റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഒരു പാർക്കിംഗ് സ്ഥലത്ത് വോങ്‌ബാൻഡ്യൂ വീണുപോവുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ അദ്ദേഹം, മൂന്ന് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.
വലിയ വിമർശനമാണ് കുടുംബം എഐ ചാറ്റ്ബോട്ടിനെതിരെ ഉയർത്തുന്നത്. അദ്ദേഹത്തിന്റെ മകൾ പറയുന്നത്, ‘ചാറ്റ്ബോട്ട് ഒരു യൂസറിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത് എനിക്ക് മനസ്സിലാകും, ഒരുപക്ഷേ അവർക്ക് എന്തെങ്കിലും വിൽക്കാൻ വേണ്ടിയായിരിക്കാം. പക്ഷേ, ഒരു എഐ ചാറ്റ്ബോട്ട് ഒരാളോട് നേരിട്ട് കാണാം എന്ന് പറയുന്നതും അയാളെ അതിലേക്ക് നയിക്കുന്നതും അംഗീകരിക്കാനാവുന്നതല്ല’ എന്നാണ്. അച്ഛനുമായി ചാറ്റ്ബോട്ട് നടത്തിയ സംഭാഷണങ്ങൾ പ്രേമസല്ലാപം പോലെയായിരുന്നെന്നും അവൾ പറയുന്നു.
ദുർബലരായ ആളുകളെ ലക്ഷ്യമിട്ട്, അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ എഐ കമ്പനികൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മെറ്റായുടെ ആന്തരിക നയങ്ങൾ എഐ ചാറ്റ്‌ബോട്ടുകൾക്ക് മുതിർന്നവരുമായി പ്രണയസംഭാഷണങ്ങളിൽ ഏർപ്പെടാൻ അനുവാദം നൽകിയിരുന്നു. കൂടാതെ, ഈയിടെ വരെ 13 വയസ്സിന് മുകളിലുള്ള കുട്ടികളുമായി റൊമാന്റിക് റോൾ പ്ലേകളിൽ ഏർപ്പെടാനും അനുമതിയുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാർത്ത വിവാദമായതോടെ, ഈ നയങ്ങൾ തെറ്റാണെന്ന് മെറ്റാ സമ്മതിച്ചു. കുട്ടികളുമായി ഫ്ലർട്ട് ചെയ്യാനും റൊമാന്റിക് റോളുകളിൽ ഏർപ്പെടാനും അനുവദിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്തെന്ന് മെറ്റാ വക്താവ് ആൻഡി സ്റ്റോൺ അറിയിച്ചു. എങ്കിലും, മെറ്റായുടെ ഈ നയം പുറത്തുവന്നതോടെ യുഎസ് സെനറ്റർമാർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഇത്തരം അപകടങ്ങളെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
Talking like a girlfriend, inviting her home; 76-year-old man sacrifices his life for AI 'girlfriend'



