ഈ വേനൽക്കാലത്ത് ഒന്റാറിയോ പ്രവിശ്യയിൽ കടുത്ത വരൾച്ച. ഒന്റാറിയോയിലെ ഏറ്റവും കൂടുതൽ വരൾച്ചാ ബാധിത പ്രദേശമായി സിംകോ കൗണ്ടി മാറിയെന്ന് പുതിയ റിപ്പോർട്ടുകൾ. എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ (ECCC) കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിൽ സിംകോ കൗണ്ടിയിൽ ലഭിച്ച മഴ സാധാരണയെക്കാൾ 40 ശതമാനം കുറവാണ്. ഇത് സ്ഥിതി കൂടുതൽ വഷളാക്കിയതായി കനേഡിയൻ ഡ്രൗട്ട് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ ഒന്റാറിയോയിലെ അതിരൂക്ഷമായ വരൾച്ചാ മേഖലകളിലൊന്നായി സിംകോ കൗണ്ടി മാറി. കനത്ത ചൂടും വരണ്ട കാലാവസ്ഥയും സിംകോയിലെ കാർഷിക മേഖലയെ സാരമായി ബാധിച്ചു. വിളവെടുപ്പ് വൈകുകയും വിളവ് കുറയുകയും ചെയ്തു. ചില പ്രദേശങ്ങളിൽ കർഷകർക്ക് പൂർണമായും വിളനാശം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പ്രാദേശിക അരുവികളും കുളങ്ങളും വറ്റിവരണ്ടതോടെ വിവിധ കൺസർവേഷൻ അതോറിറ്റികൾ ജലക്ഷാമ മുന്നറിയിപ്പ് നൽകി. വരൾച്ചാ റിപ്പോർട്ടിൽ പറയുന്നു.
സിംകോ കൗണ്ടിയിലെ ഗ്രാമീണ മേഖലകളിൽ വരണ്ട കാലാവസ്ഥ കാരണം കാട്ടുതീക്ക് സാധ്യത വർധിച്ചു. മുനിസിപ്പൽ ഫയർ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം ഈ വേനൽക്കാലത്ത് തീപിടുത്ത സാധ്യത “അതീവ ഗുരുതരം” എന്ന നിലയിലെത്തിയതിനെ തുടർന്ന് പല സ്ഥലങ്ങളിലും തീയിടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
സിംകോ കൗണ്ടിക്ക് വിപരീതമായി, വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിൽ ഇടവിട്ട് ലഭിച്ച മഴ കാരണം വരൾച്ച ലഘൂകരിക്കാനായി.
തെക്കൻ ഒന്റാറിയോയിലെ സിംകോ കൗണ്ടി, ഹൈലാൻഡ്സ് ഈസ്റ്റ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വരൾച്ച തീവ്രമായി. ഓഗസ്റ്റ് അവസാനത്തോടെ, സെൻട്രൽ റീജിയണിന്റെ (ഒന്റാറിയോയും ക്യുബെക്കും ഉൾപ്പെടുന്ന പ്രദേശം) 61 ശതമാനം പ്രദേശങ്ങളും അസാധാരണമായ വരൾച്ചയിലാണെന്ന് കനേഡിയൻ ഡ്രൗട്ട് മോണിറ്റർ തരംതിരിച്ചു. ഒന്റാറിയോയിലെ ഏകദേശം 84 ശതമാനം കൃഷിയിടങ്ങളെയും വരൾച്ച ബാധിച്ചു. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് സിംകോ കൗണ്ടിയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



