ലണ്ടൻ: ആഗോളതലത്തിൽ വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ ദശകത്തിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. പ്രമുഖ വിദ്യാഭ്യാസ ഏജൻസിയായ ക്യു.എസ് (QS) പുറത്തുവിട്ട ‘ഗ്ലോബൽ സ്റ്റുഡന്റ് ഫ്ലോസ്’ റിപ്പോർട്ട് പ്രകാരം, 2030-ഓടെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 85 ലക്ഷത്തിലെത്തും. പ്രതിവർഷം നാല് ശതമാനത്തോളം വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്.
വിദ്യാർത്ഥികളുടെ പഠന ലക്ഷ്യങ്ങളിലും മുൻഗണനകളിലും കാതലായ മാറ്റം വരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെറും ബിരുദത്തിനപ്പുറം, തൊഴിൽ സാധ്യതകൾക്കും സ്ഥാപനങ്ങളുടെ ആഗോള റാങ്കിംഗിനുമാണ് വിദ്യാർത്ഥികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. അതേസമയം, വർധിച്ചുവരുന്ന ജീവിതച്ചെലവ് 67 ശതമാനം വിദ്യാർത്ഥികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പഠനത്തിന് ശേഷം ജോലി കണ്ടെത്താൻ കഴിയുമോ എന്ന കാര്യത്തിൽ പകുതിയോളം പേർക്കും ആശങ്കയുണ്ട്.
വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ ആധിപത്യം തുടരും. പ്രതിവർഷം മൂന്ന് ശതമാനത്തിലധികം വളർച്ചയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങളോടുള്ള താല്പര്യവും രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതിയുമാണ് ഇന്ത്യയിൽ നിന്നുള്ള ഒഴുക്ക് വർധിപ്പിക്കുന്നത്. വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് എത്തും. എന്നാൽ ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കടുത്ത കുടിയേറ്റ നിയമങ്ങളും ഈ വളർച്ചയെ ബാധിച്ചേക്കാം. നിലവിൽ അമേരിക്കയാണ് ഏറ്റവും വലിയ ലക്ഷ്യസ്ഥാനമെങ്കിലും ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിസ നിയന്ത്രണങ്ങൾ പുതിയ മാറ്റങ്ങൾക്ക് വഴിവെക്കും. ഇതോടെ യു.എ.ഇ, മലേഷ്യ, തുർക്കി, സൗദി അറേബ്യ തുടങ്ങിയ ഏഷ്യൻ-മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ പുതിയ വിദ്യാഭ്യാസ ഹബ്ബുകളായി ഉയർന്നുവരും.
/international-student-numbers-projected-to-hit-8-5-million-by-2030
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



