ക്യുബെക്: ക്യുബെക്കിൽ 65 വയസിന് മുകളിലുള്ളവരിൽ പകുതിയിലധികം പേർക്കും ഒന്നിലധികം ദീർഘകാല രോഗങ്ങളുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. ക്യുബെക് സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് (ISQ) ചൊവ്വാഴ്ച പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഈ പ്രായത്തിലുള്ള 37 ശതമാനം പേരും ഒരേസമയം മൂന്നോ അതിലധികമോ രോഗങ്ങൾ നേരിടുന്നവരാണ്. പ്രായം കുറഞ്ഞവരെ അപേക്ഷിച്ച് (50-64 വയസ്) മുതിർന്നവരിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ മൂന്നിരട്ടി കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ക്യുബെക് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ കണക്കുകൾ പ്രകാരം, 2023–2024 വർഷത്തിൽ പത്ത് ലക്ഷത്തോളം മുതിർന്നവർക്ക് ചുരുങ്ങിയത് രണ്ട് രോഗങ്ങളെങ്കിലും ഉണ്ട്. ഇതിൽ ഏഴ് ലക്ഷത്തോളം പേർ മൂന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. പ്രായം കൂടുംതോറും രോഗബാധിതരുടെ എണ്ണവും വർധിക്കുന്നു. 75 വയസിന് മുകളിലുള്ളവരിൽ 71 ശതമാനം പേർക്കും രണ്ട് രോഗങ്ങളെങ്കിലും ഉള്ളപ്പോൾ, 65-74 പ്രായമുള്ളവരിൽ ഇത് 45 ശതമാനമാണ്. രക്തസമ്മർദ്ദം, കാൻസർ, മറവിരോഗം തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നത് ഭാവിയിൽ ചികിത്സാ ചെലവുകൾ വർധിക്കാൻ ഇടയാക്കുമെന്ന് പഠനം പറയുന്നു. മുൻപ് സ്ത്രീകളിലായിരുന്നു ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ പുരുഷന്മാരിലും രോഗങ്ങൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളും റിപ്പോർട്ടിംഗിലെ ചില മാറ്റങ്ങളും ഈ കണക്കുകളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അധികൃതർ സൂചിപ്പിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
As we age, so do diseases; Study finds increasing morbidity among Quebec seniors



