യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയയിലെ 18 വയസ്സുള്ള ഒന്നാം വർഷ വിദ്യാർത്ഥിനിയായ സിഡ്നി മക്ഇൻറയർ-സ്റ്റാർക്കോ 2024 ജനുവരിയിൽ കാമ്പസ് ഹോസ്റ്റലിൽ ഫെന്റാനിൽ ഓവർഡോസ് കാരണം മരണപ്പെട്ടു. സർവകലാശാല തക്കസമയത് അടിയന്തിരമായി പ്രതികരിച്ചിരുന്നുവെങ്കിൽ അവർ മരിക്കില്ലായിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ 18 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
സ്റ്റാഫിന് അപകട സാധ്യത കുറയ്ക്കൽ പരിശീലനം, അമിത മയക്കുമരുന്ന് ഉപയോഗത്തിൽ സഹായം തേടുന്നവർക്ക് ശിക്ഷയിൽ നിന്ന് ഒഴിവാക്കൽ, നാൽക്സോൺ കിറ്റുകളുടെ വിതരണം കൂട്ടൽ, അടിയന്തിര സ്ഥിതികൾ കൈകാര്യം ചെയ്യാൻ പുതിയ തസ്തികകൾ സൃഷ്ടിക്കൽ എന്നിവയാണ് മുഖ്യ നിർദേശങ്ങൾ.എന്നാൽ യുവിക് സ്റ്റുഡന്റ് സൊസൈറ്റിയും (UVSS) വിദ്യാർത്ഥികളും ഇത്തരം നടപടികൾക്കായി ദുരന്തത്തിന് വർഷങ്ങൾക്കു മുമ്പേ തന്നെ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു.
“സർവകലാശാല പ്രതികരണം അപര്യാപ്തമാണ്. വ്യക്തതയും കൃത്യമായ പ്രവർത്തനവും ഇല്ലാതെ നടപടികൾ സ്വീകരിക്കുന്നതിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താതെയുള്ള തീരുമാനങ്ങൾ ഫലപ്രദമല്ല,” എന്ന് വിദ്യാർത്ഥി നേതാവ് സക്കരിയ ഫെന്നിരി പറഞ്ഞു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധിത നാൽക്സോൺ പരിശീലനം നൽകണമെന്ന് അഡ്രിയാന ബാലിക്ക് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
യുവിക്കും വിദ്യാർത്ഥി സമൂഹവും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ പറയുന്നു. സെപ്റ്റംബർ 2025-ഓടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് യുവിക് വാഗ്ദാനം ചെയ്യുമ്പോൾ, വിദ്യാർത്ഥികൾ തുടർച്ചയായ സഹകരണവും സുതാര്യതയും ആവശ്യപ്പെടുന്നു. കാമ്പസിൽ മയക്കുമരുന്ന് പരിശോധന, എല്ലാ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും നിർബന്ധിത നാൽക്സോൺ പരിശീലനം, ഭാവിയിലെ സുരക്ഷാ ആസൂത്രണത്തിൽ നേരിട്ടുള്ള വിദ്യാർത്ഥി പങ്കാളിത്തം എന്നിവയാണ് സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങൾ.



