കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി അഫ്ഗാൻ റിപ്പോർട്ടുകൾ അറിയിച്ചു. 500-ൽ അധികം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11:30-ന് ശേഷമാണ് ജലാലാബാദിന് 27 കിലോമീറ്റർ കിഴക്കായി ഭൂചലനമുണ്ടായത്. ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി.
നൂർഗൽ, സാവ്‌കെ, വാതപൂർ, മനോഗി, ചാപ്പ ദാര എന്നീ ജില്ലകളിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായി. വീടുകളും കെട്ടിടങ്ങളും പൂർണമായി തകർന്നു. ഒരു ഗ്രാമത്തിൽ മാത്രം 30-ൽ അധികം മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത് സമാൻ അറിയിച്ചു.
ആദ്യ ഭൂചലനത്തിന് പിന്നാലെ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനങ്ങളും ഉണ്ടായി. ഭൂകമ്പത്തിൻ്റെ പ്രകമ്പനം പാകിസ്താൻ-അഫ്ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും, ഇന്ത്യയിലും വരെ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 2023 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്.



