ഇസ്രായേൽ-ഇറാൻ യുദ്ധം അപകടകരമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഞായറാഴ്ച യുഎസ് ബോംബാക്രമണത്തിന് ശേഷം ഇറാൻ ഖൈബർ മിസൈൽ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചിരുന്നു. പിന്നീട് ഇസ്രായേൽ ഇറാന്റെ ഖോറാംഷഹർ-4 മിസൈൽ ഡിപ്പോ ആക്രമിച്ച് തകർക്കുകയും ചെയ്തു. അമേരിക്ക കൂടി യുദ്ധത്തിലേക്ക് ഇറങ്ങിയതോടെ സ്ഥിതി സ്ഫോടനാത്മകമായിയെന്ന് വേണം കരുതുവാൻ. യുഎസ് ആക്രമണത്തിനുള്ള മറുപടിയെന്നോണം ഇറാൻ ഇപ്പോൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതയായ ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ പോകുന്നു.
ഇറാൻ പാർലമെന്റ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇറാൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ചയാണ് ഈ വിവരം നൽകിയത്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഈ തീരുമാനം അന്തിമമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കൗൺസിൽ അംഗമായ മേജർ ജനറൽ കൊവാസരി പറഞ്ഞു.
യുഎസ് ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ആഗോള എണ്ണ, വാതക നീക്കത്തിന്റെ 20% കടന്നുപോകുന്ന ഈ ഇടുങ്ങിയ പാത അടച്ചാൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകും. ഇത് അന്താരാഷ്ട്ര വ്യാപാരത്തെ തകിടം മറിക്കുകയും എണ്ണവില കുതിച്ചുയർത്തുകയും ചെയ്യും. ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ ലോകത്തിലെ പ്രധാന അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഇത് സാരമായി ബാധിക്കും.
ഇറാനും ഒമാനും ഇടയിലുള്ള ഒരു പ്രധാന ഇടുങ്ങിയ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത ചെക്ക് പോയിന്റ് എന്നാണ് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ ഇതിനെ വിളിക്കുന്നത്. ആഗോള ലിക്വിഡ് പെട്രോളിയം ഇന്ധന ഉപഭോഗത്തിന്റെയും ആഗോള ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വ്യാപാരത്തിന്റെയും അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. 50 കിലോമീറ്റർ മാത്രം വീതിയുള്ള ഈ പാതയിലൂടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയാണ് കടന്നുപോകുന്നത്. ഇത് പ്രതിവർഷം ഏകദേശം 600 ബില്യൺ ഡോളറിന്റെ ഊർജ്ജ വ്യാപാരമാണ്. ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും ഈ പാത വഴിയാണ് കടന്നുപോകുന്നത്. ഈ കടലിടുക്ക് അടയ്ക്കുന്നത് എണ്ണവില വർദ്ധിപ്പിക്കുകയും ഓഹരി വിപണികളെ പിടിച്ചുലയ്ക്കുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇത് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കും. ഏഷ്യൻ രാജ്യങ്ങൾക്കാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടി വരിക. 2022-ൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ ക്രൂഡ് ഓയിലിന്റെയും കണ്ടൻസേറ്റുകളുടെയും 82% ഏഷ്യൻ രാജ്യങ്ങളിലേക്കാണ് പോയത്. ഇറാൻ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90% വാങ്ങുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാകും. ഇത് ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കുകയും ആഗോളതലത്തിൽ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയോളവും പ്രകൃതിവാതക ഇറക്കുമതിയുടെ 60%വും ഹോർമുസ് കടലിടുക്കിലൂടെയാണ്. ദക്ഷിണ കൊറിയ 60%വും ജപ്പാൻ ഏകദേശം 75%വും അസംസ്കൃത എണ്ണയ്ക്കായി ഈ പാതയെ ആശ്രയിക്കുന്നു.
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് “സാമ്പത്തിക ആത്മഹത്യ” ആയിരിക്കുമെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്. ചൈന ഇതിൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ചരിത്രപരമായി ഇറാൻ ഈ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. എന്നിരുന്നാലും, ഈ പ്രാവശ്യം സാഹചര്യം വ്യത്യസ്തമായേക്കാമെന്ന ആശങ്കയുണ്ട്. അതേസമയം, സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ചില എണ്ണ കയറ്റുമതി രാജ്യങ്ങൾ ഹോർമുസിന് പുറത്ത് ബദൽ എണ്ണ കയറ്റുമതി പാതകൾ വികസിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇവയ്ക്ക് നിലവിലെ വ്യാപാരത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ കൈകാര്യം ചെയ്യാനാകൂ.



