വാഷിംഗ്ടൺ: ലോകം കണ്ട ഏറ്റവും മികച്ച ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) അപ്രതീക്ഷിതമായി നീണ്ടുപോയ ഒമ്പത് മാസത്തെ ചരിത്രപ്രധാനമായ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിച്ച പയനിയർ എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ അവരെ വിശേഷിപ്പിച്ചത്.
ആകെ 608 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച സുനിത, ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച നാസ യാത്രികരിൽ രണ്ടാം സ്ഥാനത്താണ്. ഇതിൽ അവസാന ദൗത്യമായ ബോയിംഗ് സ്റ്റാർലൈനർ, സ്പേസ് എക്സ് ക്രൂ-9 എന്നിവയുടെ ഭാഗമായി മാത്രം 286 ദിവസമാണ് അവർ ബഹിരാകാശത്ത് കഴിഞ്ഞത്. ഒമ്പത് തവണയായി ആകെ 62 മണിക്കൂറും ആറ് മിനിറ്റും പേടകത്തിന് പുറത്ത് ചെലവഴിച്ച സുനിത, ബഹിരാകാശ നടത്തത്തിൽ (Spacewalk) ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വനിത എന്ന ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ബഹിരാകാശത്ത് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന ബഹുമതിയും അവർക്കുണ്ട്.
2006-ൽ ഡിസ്കവറി പേടകത്തിലാണ് സുനിത ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. തുടർന്ന് പല ഘട്ടങ്ങളിലായി ഐഎസ്എസിന്റെ കമാൻഡറായും ഫ്ലൈറ്റ് എഞ്ചിനീയറായും അവർ സേവനമനുഷ്ഠിച്ചു. റേഡിയേറ്ററിലെ ചോർച്ച പരിഹരിക്കുക, പവർ ഘടകങ്ങൾ മാറ്റിസ്ഥാപിക്കുക തുടങ്ങി അതീവ സങ്കീർണ്ണമായ സാങ്കേതിക ദൗത്യങ്ങൾ അവർ വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശ യാത്രകൾക്ക് പുറമെ, ചന്ദ്രനിലേക്കുള്ള നാസയുടെ ‘ആർട്ടെമിസ്’ ദൗത്യത്തിനായി യാത്രികരെ പരിശീലിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. വിരമിച്ച യുഎസ് നേവി ക്യാപ്റ്റൻ കൂടിയായ അവർക്ക് 40 വ്യത്യസ്ത വിമാനങ്ങളിലായി 4,000-ത്തിലധികം പറക്കൽ പരിചയമുണ്ട്.
ഗുജറാത്തിലെ മെഹ്‌സാനയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ പ്രശസ്ത ന്യൂറോഅനാട്ടമിസ്റ്റ് ഡോ. ദീപക് പാണ്ഡ്യയുടെ മകളായ സുനിതയെ ‘ഇന്ത്യയുടെ പുത്രി’ എന്നാണ് രാജ്യം വിശേഷിപ്പിക്കുന്നത്. താൻ ജനിച്ചുവളർന്നത് അമേരിക്കയിലാണെങ്കിലും ഇന്ത്യൻ പാരമ്പര്യത്തോടും സംസ്കാരത്തോടും ആഴത്തിലുള്ള വൈകാരിക ബന്ധം അവർ എപ്പോഴും കാത്തുസൂക്ഷിച്ചു. ഭഗവദ്ഗീതയുടെ പകർപ്പും ഗണേശ വിഗ്രഹവും ഇന്ത്യൻ ലഘുഭക്ഷണങ്ങളും ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയതിലൂടെ അവർ തന്റെ വേരുകളെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അടയാളപ്പെടുത്തി.
സുനിത വില്യംസ് ബഹിരാകാശത്തായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ‘ഇന്ത്യയുടെ പുത്രി’ എന്ന് വിശേഷിപ്പിച്ചത് 1.4 ബില്യൺ ഇന്ത്യക്കാരുടെ വികാരമായിരുന്നു. ശാസ്ത്രലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾക്കൊപ്പം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രചോദനം കൂടിയാണ് സുനിത. ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചെങ്കിലും, മനുഷ്യൻ ബഹിരാകാശത്ത് കുറിച്ച ചരിത്രരേഖകളിൽ സുനിത വില്യംസ് എന്ന പേര് എന്നും തിളങ്ങിനിൽക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
An epic career comes to an end: Space wonder Sunita Williams retires from NASA


