അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8-ലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായി കീഴടങ്ങി ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 18.5 ഓവറിൽ വെറും 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായ ഇന്ത്യൻ നിരയിൽ 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ മാർകോ ജാൻസനും മൂന്ന് വിക്കറ്റെടുത്ത കേശവ് മഹാരാജുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
കോർബിൻ ബോഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി പിന്തുണ നൽകി. തുടക്കം മുതലേ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ മറുപടി. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷനെ (0) നഷ്ടമായ ഇന്ത്യക്ക് തൊട്ടടുത്ത പന്തിൽ തിലക് വർമയെയും (1) നഷ്ടമായി. ഓപ്പണർ അഭിഷേക് ശർമ (10) താളം കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ മൂന്നിന് 26 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. മധ്യനിരയിൽ സൂര്യകുമാർ യാദവ് (18), വാഷിംഗ്ടൺ സുന്ദർ (11), ഹാർദിക് പാണ്ഡ്യ (18) എന്നിവർക്കും കാര്യമായ സംഭാവന നൽകാനായില്ല.
15-ാം ഓവറിൽ കേശവ് മഹാരാജ് എറിഞ്ഞ സ്പെല്ലിൽ ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ് എന്നിവർ പുറത്തായതോടെ ഇന്ത്യയുടെ തോൽവി ഉറപ്പായി. ഗ്രൂപ്പ് ഘട്ടത്തിലെ ഫോം നിലനിർത്താൻ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുടെയും (63) ഡിവാൾഡ് ബ്രേവിസിന്റെയും (45) ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലെത്തിച്ചത്.
ഒരു ഘട്ടത്തിൽ 20 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ നാലാം വിക്കറ്റിൽ മില്ലർ – ബ്രേവിസ് സഖ്യം ചേർത്ത 97 റൺസാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൺ സ്റ്റബ്സ് (44*) സ്കോർ 180 കടത്തി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റും അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി. തോൽവിയോടെ സൂപ്പർ 8-ലെ അടുത്ത മത്സരങ്ങൾ ഇന്ത്യക്ക് നിർണ്ണായകമായിരിക്കുകയാണ്.
south-africa-thrash-india-by-76-runs-in-t20-world-cup-super-eight-articleshow
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


